മലപ്പുറം കാളികാവിൽ ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്‌റിന്‍ മരിച്ചത് ക്രൂരമര്‍ദനത്തെത്തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ (24) കാളികാവ് പോലീസ് കസ്റ്റഡിയിലെടുത്തു. വാരിയെല്ലു തകര്‍ത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്.
വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായത്. കുട്ടി നിരന്തരം മര്‍ദനമേറ്റിരുന്നതായി കണ്ടെത്തി. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. രഹസ്യഭാഗങ്ങളില്‍വരെ മുറിവുകളേറ്റിട്ടുണ്ട്. ശരീരത്തിലേല്‍പ്പിച്ച പല പരിക്കുകള്‍ക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്.
ഭക്ഷണം അന്നനാളത്തില്‍ കുരുങ്ങിയെന്നുപറഞ്ഞ് ഫായിസിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ ലക്ഷണംകണ്ട ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ദേശിച്ചു. അതിനിടെ കുഞ്ഞിന്റെ പിതാവിനെതിരേ ആരോപണവുമായി മാതാവ് ശഹബാനത്ത് എത്തി. ഞായറാഴ്ച ഒന്നരയോടെ വീട്ടിലെത്തിയ ഫായിസ് കുട്ടിയുടെ വായ പൊത്തി കട്ടിലിലും അലമാരയിലും ഇടിപ്പിച്ചെന്നും അബോധാവസ്ഥയിലായ കുഞ്ഞിനെ കഴുത്തുഞെരിച്ചശേഷം തറയിലിട്ട് ചവിട്ടിയെന്നും ശഹബാനത്ത് ആരോപിച്ചു. കുഞ്ഞിനെ മര്‍ദിക്കുന്നതുകണ്ട് നിലവിളിച്ച തന്നെ മുറിയിലിട്ടു പൂട്ടി. ശബ്ദംകേട്ടെത്തിയ അയല്‍വാസികളും ബന്ധുക്കളുമാണ് മുറി തുറന്നത്. അപ്പോഴേക്കും കുഞ്ഞ് അബോധാസ്ഥയിലായിരുന്നുവെന്നും അവര്‍ പറയുന്നു.
അതെ സമയം ഫാത്തിമ നസ്‌റിന്റെ കൊലപാതകത്തിലേക്കു നയിച്ചത് ഭാര്യ ശഹബാനത്തിനോടും ഭാര്യവീട്ടുകാരോടുമുള്ള വൈരാഗ്യമെന്ന് നിഗമനം. ഫായിസ് ശഹബാനത്തിനെ മര്‍ദിക്കാറുണ്ട്. ചോദ്യംചെയ്ത ഭാര്യാമാതാവിനെയും ആക്രമിച്ചതായി പരാതിയുണ്ട്. വീടുകയറി ആക്രമിച്ചതിന് ഭാര്യാമാതാവിന്റെ പരാതിയില്‍ ഉള്‍പ്പെടെ ഫായിസിന്റെ പേരില്‍ രണ്ടു കേസുകളുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫായിസ് പതിവായി ഭാര്യയെ മര്‍ദിച്ചിരുന്നു. വഴങ്ങാതെ വന്നതോടെ കുട്ടിയെയും മര്‍ദിക്കാന്‍ തുടങ്ങി. ഇവരുടേത് പ്രണയവിവാഹമാണ്. വിവാഹശേഷം ഇവര്‍ തമ്മില്‍ പല വിഷയങ്ങളിലും യോജിപ്പില്ലാതായി. മര്‍ദനം സഹിക്കവയ്യാതെയായതോടെ ശഹബാനത്ത് കരുളായിയിലെ വീട്ടിലായിരുന്നു. ഒന്നരമാസം മുന്‍പാണ് പോലീസ് ഇടപെട്ട് ഫായിസിന്റെകൂടെ ഭാര്യയെയും മക്കളെയും പറഞ്ഞുവിട്ടതെന്ന് ശഹബാനത്തിന്റെ മാതാവ് റംലത്ത് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.