പ്രതിപക്ഷനിരയിൽ നിന്നും പാർലമെന്റിൽ എത്തിയ വനിതാ നേതാവ്. കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ആഞ്ഞടിക്കുന്ന ഇടിത്തീ ശബ്ദം. തമിഴ്നാട്ടിൽ നിന്നുള്ള ലോക്സഭാംഗം .രാഷ്ട്രീയ കുടുംബത്തിൽ നിന്ന് കടന്നുവരുന്നവൾ.ഇതെല്ലാം കൂടിച്ചേരുന്നതിന്റെ പേരാണ് കനിമൊഴി കരുണാനിധി .1968ൽ കരുണാനിധിക്കും ഭാര്യ രാജാത്തി അമ്മാളിനും ഒരു പെൺകുഞ്ഞ് പിറന്നു .തൊട്ടടുത്ത വർഷം കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രി പദത്തിൽ എത്തി. അതോടെ കനിമൊഴി കരുണാനിധിയുടെ ഭാഗ്യ പുത്രിയായി . അച്ഛനെപ്പോലെ തന്നെ സാഹിത്യത്തിൽ ആയിരുന്നു കനിമൊഴിയുടെ ആദ്യ രംഗപ്രവേശം. രാഷ്ട്രീയത്തോടൊപ്പം സാഹിത്യം അരസൈൽ ആയുധമാക്കിയ കരുണാനിധിയുടെ സാഹിത്യസിദ്ധി വശത്താക്കിയത് കനിമൊഴിയായിരുന്നു.
പതിനെട്ടാം വയസ്സിൽ തന്റെ ആദ്യ കവിതാ സമാഹാരം ശുഭമംഗളൈ പ്രസിദ്ധീകരിച്ചു. പിന്നീട് കരുവറൈ വാസനൈ അടക്കം വിവിധ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. എല്ലാംമനുഷ്യ ജീവിത സ്പർശിയായിരുന്നു.സാഹിത്യത്തിന് ലോകം കീഴടക്കാനാകുമെന്ന് അവർ വിശ്വസിച്ചു. എഴുത്താളർ എന്ന നിലയിൽ യൗവന തുടക്കത്തിൽ തന്നെ അവർ സാഹിത്യത്തിൽ നിലയുറപ്പിച്ചു. പിന്നീട് മാധ്യമ രംഗത്തേക്കും അവർ കടന്നുവന്നു. ദ ഹിന്ദുവിലും സിംഗപ്പൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തമിഴ് മുരശ് എന്ന പത്രത്തിലും അവർ ജോലി ചെയ്തു. ദ ഹിന്ദു പ്രസ് എംപ്ലോയീസ് യൂണിയന്റെ ആദ്യ വനിതാ പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു. 2005ൽ അഭിപ്രായം എന്നർത്ഥം വരുന്ന ‘കരുത്ത്’ എന്ന പേരിൽ ഒരു വെബ്സൈറ്റ് അവർ ആരംഭിച്ചു. 2007ൽ ചെന്നൈയിൽ “സംഗമം” എന്ന പേരിൽ ഒരു കലോത്സവം സംഘടിപ്പിച്ചു. അതേ വർഷം ഡി എം കെ യുടെ കൾച്ചറൽ അംബാസിഡർ ആയി അവർ ചുമതലയേറ്റു. ഇത്രയും കാലം രാഷ്ട്രീയക്കാരനായ അച്ഛന്റെ മകൾ അന്ന് മുതൽ രാഷ്ട്രീയക്കാരിയായി . അതിനിടെ ‘കലൈനഗർ 85’ എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിച്ചു യുവാക്കൾക്കിടയിലും പിന്തുണ നേടി.പതിയെ കനിമൊഴി ഡിഎംകെയിൽ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
കരുണാനിധി തന്റെ മരുമക്കളായ ദയാ നിധിമാരന്റെയും കലാനിധിമാരന്റെയും എതിർപ്പു മറികടന്ന് കനിമൊഴിയെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചു. 2007 ലാണ് കനിമൊഴിയുടെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് കരുണാനിധി കനിമൊഴിയെ അയച്ചു.ആദ്യ നാളുകളിൽ തന്നെ സഭയിൽ തന്റേതായ ശൈലിയിൽ ഇടപെട്ടുകൊണ്ട് സഭയിൽ ശ്രദ്ധ നേടി.ആറു വർഷങ്ങൾക്കിപ്പുറം വീണ്ടും 2013ൽ രാജ്യസഭാഗം ആയി തിരഞ്ഞെടുത്തു. ഈ അവസരത്തിൽ രാജ്യസഭയിൽ ഡിഎംകെയുടെ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയുണ്ടായി. മുരശല്യമാരനു പകരം കനിമൊഴി കരുണാനിധിയുടെ വിശ്വസ്തയായ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി മാറി. രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് നടന്ന ടുജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് 2011 മെയ് 11ന് കനിമൊഴി അറസ്റ്റിലായി.ആറുമാസക്കാ ലം ജയിലിൽ കഴിയേണ്ടി വന്നു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെ കനിമൊഴിക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
2018ൽ കലൈഞ്ചർ കരുണാനിധിയുടെ നിര്യാണത്തോടെ എല്ലാവരും ഉറ്റുനോക്കിയത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒഴുക്കിലേക്ക് ആയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയത്തിൽ കനിമൊഴിക്കുവന്നു ചേർന്ന സ്വാധീനവും അത് സ്റ്റാലിനെ ഏതുതരത്തിൽ ബാധിക്കും എന്നതുമായിരുന്നു ചർച്ചകൾ . ഇരുവരും ഇരു ചേരി ആകും എന്ന് പലരും കണക്കുകൂട്ടി. മറ്റൊരു വശത്ത് സഹോദരൻ എംകെ അഴകിരി പിണങ്ങി കഴിയുന്നുണ്ട് താനും. 2021ൽ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി ആയതോടെ കുടുംബത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. കനിമൊഴി ദേശീയ രാഷ്ട്രീയത്തിലേക്കും സ്റ്റാലിൻ സംസ്ഥാന രാഷ്ട്രീയത്തിന്റെ അമരക്കാരനും ആയി. കനിമൊഴി സംഘടനയിൽ വനിതാ വിങ്ങ് ലീഡറും സാംസ്കാരിക നേതൃത്വത്തിലേക്കും നീങ്ങി.
2019 ലാണ് കനിമൊഴി തന്റെ രണ്ടാംഘട്ട പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്യ രാജയെ തറ പറ്റിച്ച് തന്റെ ആദ്യ ലോക്സഭാ കാലഘട്ടം ആരംഭിച്ചു. രാജ്യമാകെ മോദി തരംഗം പടർന്നു പന്തലിച്ചപ്പോൾ തമിഴ്നാട്ടിൽ 39ൽ 38 സീറ്റ് നേടി ഡിഎംകെ മുന്നണി എൻഡിഎ മുന്നണിയെ നിലംപരിശാക്കി. തെരഞ്ഞെടുക്കപ്പെട്ട അന്ന് തൊട്ടേ തിരുവള്ളുവരുടെയും ഭാരതീയാരുടെയും പെരിയോറുടെയും കരുണാനിധിയുടെയുമെല്ലാം കവിതാ ശകലങ്ങളും ഉദ്ധരണികളും ചേർന്നതായിരുന്നു കനിമൊഴിയുടെ സഭാ പ്രസംഗങ്ങൾ. ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഹാജർ നില 69% ശതമാനം. 65സംവാദങ്ങൾ 182 ചോദ്യങ്ങൾ 2 സ്വകാര്യ ബില്ലുകൾ. 2019 ൽ മദ്രാസ് ഐഐടി ക്യാമ്പസിൽ വച്ച് ജീവനൊടുക്കിയ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശൂന്യവേളയിൽ കനിമൊഴി ഇടപെടുകയുണ്ടായി.
കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെ യാതൊരു ദയയും ദാക്ഷിണ്യവും കാണിക്കാതെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു. വിദ്യാർത്ഥി സമരങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിച്ച നയങ്ങൾക്കെതിരെ ശ്രീലങ്കൻ അഭയാർത്ഥികളെ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കിയതെല്ലാം കണിശമായി അവർ ചോദ്യം ചെയ്തു. വനിതാ സംവരണ ബിൽ ചർച്ചക്ക് വന്നപ്പോൾ എതിർത്തുകൊണ്ട് അവർ ഇവ്വിധം പറഞ്ഞു ” ഞങ്ങൾക്ക് സല്യൂട്ടിന്റെ ആവശ്യമില്ല പീഠങ്ങളിൽ വെച്ച് ആരാധിക്കുകയും വേണ്ട അമ്മ സഹോദരി ഭാര്യ എന്നീ ലേബലുകൾ തലയിൽ വച്ചുതരാനും ആരും മുതിരണ്ട തുല്യരായി ബഹുമാനിക്കപ്പെടാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് നമുക്ക് പീഠങ്ങളിൽ നിന്നിറങ്ങി തുല്യരായി നടക്കാം ഈ രാജ്യം ഞങ്ങളുടെത് ഈ പാർലമെന്റ് ഞങ്ങളുടേത് ഇവിടെ ഉണ്ടായിരിക്കാനുള്ള അവകാശവും ഞങ്ങളുടേത്”.പൗരത്വ പ്രതിഷേധ കാലത്ത് ഡൽഹിയിൽ തന്റെ വസതിക്കുമുന്നിൽ കോലം വരച്ചു അവർ പ്രതിഷേധിച്ചു.
2022ൽ കനിമൊഴി ഡിഎംകെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. തൂത്തുക്കുടി ജില്ലയിലെ ഉസിലാംപെട്ടിയിൽ സർക്കാർ പ്രൈമറി സ്കൂളിൽ ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകാതെ വന്നപ്പോൾ അതേദിവസം വിദ്യാർത്ഥികളോടൊപ്പം സ്കൂളിലേക്ക് കടന്നു ചെന്ന് അതേ ഭക്ഷണം കഴിച്ചു അവർ വാർത്തകളിൽ ഇടം നേടി. അതോടുകൂടി ഏഴൈ തോഴി എന്ന പേരിൽ അവർ സംസ്ഥാന രാഷ്ട്രീയത്തിലും ഇടം നേടി. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ മൗനത്തിനെതിരെ 2023ജൂലൈ 23ന് വനിതാ പ്രവർത്തകരോടൊപ്പം കറുത്ത സാരി ധരിച്ച് ചെന്നൈയിലെ വള്ളുവർക്കോട്ടം പ്രദേശത്ത് പ്രതിഷേധ സമ്മേളനം നടത്തി. ബിജെപി ജനങ്ങളെ രാഷ്ട്രീയനേട്ടങ്ങൾക്കായി തമ്മിലടിപ്പിക്കുകയാണെന്ന് അവർ ഊന്നി പറഞ്ഞു. മണിപ്പൂരിലെ കലാപവും സ്ത്രീകൾക്കെതിരായ അതിക്രമവും നടക്കുമ്പോൾ ഏഴ് രാജ്യങ്ങളിൽ സഞ്ചരിച്ച് ലോക നേതാക്കളെ ഹസ്തദാനം ചെയ്യുകയാണ് നരേന്ദ്രമോദി എന്ന് അവർ പരിഹസിച്ചു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ വീണ്ടും തൂത്തുക്കുടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു തുടരെത്തുടരെ ബിജെപിക്കും എൻഡിഎ സർക്കാറിനും തലവേദന ആയിത്തീർന്ന കനിമൊഴിയെ പരാജയപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇത്തവണ ബിജെപി നേതാവ് നായനാർ നാഗേന്ദ്രന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ടി ആർ ബാലുവിന് പകരം ഡിഎംകെയുടെ പാർലമെന്ററി നേതാവായി കനിമൊഴിയെ തിരഞ്ഞെടുത്തു. ഇതോടെ ഡിഎംകെയുടെ പ്രധാന അധികാര കേന്ദ്രമായി കനിമൊഴി മാറുകയാണ്. സഭയിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് സ്ത്രീകൾക്കും സാമൂഹ്യനീതി പ്രശ്നങ്ങൾക്കുമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. പാർലമെന്റിൽ ബിജെപി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച കനിമൊഴി വീണ്ടും തിരഞ്ഞെടുത്തതോടെ തരംഗമാവുകയാണ്
തയ്യാറാക്കിയത് മുഹമ്മദ് ആരിഫ് ടി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.