കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച രണ്ടുകുട്ടികൾ രോഗവിമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ശിശുരോഗ വിഭാഗം മേധാവി മോഹൻദാസ് നായർ, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയർ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വർഗീസ് എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ചികിത്സയ്‌ക്ക് നേതൃത്വം നൽകിയത്.
11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആൺകുട്ടിയും മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിൻസിപ്പൽ കെ ജി സജീത് കുമാർ പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം വിദേശത്തുനിന്നുമെത്തിച്ച വിലകൂടിയ മരുന്നുൾപ്പെടെ അഞ്ചുതരം മരുന്നുകളാണ് നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










