തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്കും വിവിധ തുറകളിലുള്ളവര്‍ക്കും ആശ്വാസമേകുന്ന വന്‍ സാമ്പത്തിക ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
ഓണത്തോട് അനുബന്ധിച്ചാണ് വി ഡി സതീശന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സാമൂഹിക്ഷേമ പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 19 നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്തെ 59.472 ലക്ഷം ആളുകള്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്റെ പ്രയോജനം ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1105 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമെ, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശികയും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും സര്‍ക്കാര്‍ പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ട്.
വിവിധ വിഭാഗങ്ങള്‍ക്കായുള്ള പ്രധാന പ്രഖ്യാപനങ്ങള്‍:
തൊഴിലുറപ്പ് തൊഴിലാളികള്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഓണക്കാല ആശ്വാസമായി ഓരോരുത്തര്‍ക്കും 1200 രൂപ വീതം അനുവദിക്കും.
ആശ-അങ്കണവാടി ജീവനക്കാര്‍: ആശാ പ്രവര്‍ത്തകര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1450 രൂപ വീതം ഓണ ബോണസായി ലഭിക്കും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീര്‍ക്കുന്നതിനായി 34 കോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാന്‍സും നല്‍കും.
പാചകത്തൊഴിലാളികള്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉള്‍പ്പെടെയാണ് വിതരണം ചെയ്യുക.
ആരോഗ്യ കിരണം പദ്ധതി: ആരോഗ്യ കിരണം പദ്ധതിയിലെ കുടിശികകളും സാധ്യതകളും തീര്‍പ്പാക്കുന്നതിനായി 200 കോടി രൂപ നീക്കിവെച്ചു.
കിറ്റ് വിതരണവും സപ്ലൈകോയും:
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആറ് ലക്ഷത്തോളം ഓണക്കിറ്റുകള്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പകുതിയിലധികം കിറ്റുകളും റേഷന്‍ കടകളില്‍ എത്തിച്ചു കഴിഞ്ഞു. ഇതുവരെ 75,875 കാര്‍ഡ് ഉടമകള്‍ സൗജന്യ ഓണക്കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കടകള്‍ വഴി 13 സബ്സിഡി സാധനങ്ങള്‍ വിലവര്‍ധനയില്ലാതെ ലഭ്യമാക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് 10 നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്തവണ വില കുറച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിപണി ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







