തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേലയും കഴിഞ്ഞ് തിരുവോണത്തിന്റെ ആഘോഷപ്പൊലിമയിലേക്ക് നാട് ഉണരുമ്പോള്‍, ഭാരിച്ച ജനവിധി ചുമലിലേറ്റി വി.ഡി. സതീശന്‍ സര്‍ക്കാറും തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ 100 ദിനം തികയ്ക്കുകയാണ്. ജനക്ഷേമ പദ്ധതികളിലും നവീകരണത്തിലും ഊന്നി ‘ടീം യു.ഡി.എഫ്’ 102 സീറ്റുകളുടെ ബലത്തില്‍ മേയ് 18-ന് ആരംഭിച്ച ഭരണം മൂന്ന് മാസം പൂര്‍ത്തിയാക്കുമ്പോള്‍, ഭരണത്തിന് ഒപ്പം ഉയര്‍ന്നു കേട്ടത് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളും ഒപ്പം തുടക്കക്കാരന്റെ ചില അപാകതകളുമാണ്.
പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരം പിടിച്ചെടുത്ത യു.ഡി.എഫ് മുന്നണിക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഒട്ടും കുറവായിരുന്നില്ല. എന്നാലും ജനങ്ങളിലേക്കിറങ്ങി ചെന്ന് കാര്യം ചെയ്യുക എന്ന സതീശന്‍ ശൈലിക്ക് തന്നെയാണ് ആദ്യ നാളുകളില്‍ മുന്‍ഗണന ലഭിച്ചത്. ഭരണത്തിന്റെ ഹൃദയഭൂമിയായ സെക്രട്ടേറിയറ്റ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കൊടുത്തും, മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആക്ഷേപമുയര്‍ന്ന പൊലീസ് അകമ്പടിയും സുരക്ഷയും വെട്ടിച്ചുരുക്കിയും കാബിനറ്റ് ജനങ്ങളുടെ കൈയടി വാങ്ങി. തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത അഞ്ചു ഗ്യാരന്റികള്‍ നടപ്പാക്കാന്‍ ഊര്‍ജ്ജസ്വലതയോടെ തന്നെയാണ് പുതിയ മന്ത്രിസഭ കാല്‍വെപ്പുകള്‍ നടത്തിയത്.
അതോടൊപ്പം, മുന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ച കാബിനറ്റ് മീറ്റിംഗിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ പുനരാരംഭിച്ചതും ജനാധിപത്യപരമായ സുതാര്യതയ്ക്ക് വലിയൊരു ഉദാഹരണമായി മാറി. മാധ്യമങ്ങളുടെ എരിവേറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചോടാതെ കൃത്യമായി മറുപടി നല്‍കുന്ന മുഖ്യമന്ത്രിയുടെ ശൈലി ഭരണത്തിന് പുതുവെളിച്ചമേകി.
ജനകീയ പ്രഖ്യാപനങ്ങളും ചരിത്രപരമായ മാറ്റങ്ങളും
അധികാരത്തില്‍ ഏറി ഒരു മാസം തികയും മുന്‍പേ തന്നെ ചരിത്രപരമായ ഒരു വലിയ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി പ്രതിമാസം 60 മുതല്‍ 80 കോടി രൂപ വരെ അധികബാധ്യത വരുത്തിവയ്ക്കുമെങ്കിലും ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇത് സര്‍ക്കാറിന്റെ ഇമേജ് വാനോളം ഉയര്‍ത്തുകയും ചെയ്തു.
വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിച്ചതും എടുത്തുപറയേണ്ട നേട്ടമാണ്. മുന്‍കാലങ്ങളില്‍ വലിയ ജനരോഷത്തിന് വഴിവെച്ച സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാനും അതിനായി സര്‍വേ നടത്തി കുരുക്കിലാക്കിയ ജനങ്ങളുടെ ഭൂമിക്ക് മോചനം നല്‍കാനും കാണിച്ച രാഷ്ട്രീയ ആര്‍ജ്ജവം വലിയ കൈയടി നേടി. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മകള്‍ക്ക് നിയമനം നല്‍കിയതും സര്‍ക്കാറിന്റെ മാനുഷിക മുഖം തുറന്നുകാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








