മോസ്‌കോ: റഷ്യയില്‍ അപ്രതീക്ഷിതമായി ലാൻഡ് ചെയ്ത് യുഎസ് സൈനിക വിമാനം. അമേരിക്കൻ വ്യോമസേനയുടെ വൻകിട സൈനിക ഗതാഗത വിമാനമായ ‘ബോയിങ് സി-17എ ഗ്ലോബ്മാസ്റ്റർ III’ ആണ് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ നുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി ഇറങ്ങിയത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നില്‍ക്കുന്നതിനിടെ നടന്ന ഈ അപ്രതീക്ഷിത നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ഊഹാപോഹങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്.
വിമാന ഗതാഗതം തത്സമയം നിരീക്ഷിക്കുന്ന ഫ്‌ളൈറ്റ്റഡാർ24 നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 07-7181 എന്ന അമേരിക്കൻ രജിസ്‌ട്രേഷനിലുള്ള വിമാനമാണിത്. അമേരിക്കൻ പ്രസിഡന്റിന്റെ വിമാനങ്ങള്‍ അടക്കം സ്ഥിതിചെയ്യുന്ന വാഷിങ്ടണ്‍ ഡിസിക്ക് സമീപത്തെ ജോയിന്റ് ബേസ് ആൻഡ്രൂസില്‍ (ക്യാമ്പ് സ്പ്രിങ്‌സ്) നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. ആഗസ്റ്റ് 23-ന് ലാത്വിയൻ തലസ്ഥാനമായ റിഗയില്‍ വിമാനം ലാൻഡ് ചെയ്തിരുന്നു. റിഗയില്‍ നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച രാവിലെയാണ് മോസ്‌കോയിലെ വിനുകോവോ എയർപോർട്ടില്‍ ഇറങ്ങിയത്.
യുഎസ് സൈനിക വിമാനം മോസ്‌കോയില്‍ എത്തിയതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന്് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വാർത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.വിമാനത്തില്‍ ഏതെങ്കിലും ഉന്നത യുഎസ് ഉദ്യോഗസ്ഥരോ നയതന്ത്ര പ്രതിനിധികളോ ഉണ്ടോ, അതോ ചരക്കുകളാണോ എത്തിച്ചത് എന്നതിനെക്കുറിച്ച് നിലവില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമേരിക്കൻ ഭരണകൂടവും സംഭവത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. ഈ ആഴ്ച മോസ്‌കോയില്‍ യുഎസ് പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








