മണ്ഡ്യ: കർണാടകയിലെ മണ്ഡ്യയില്‍ മരിച്ച ഭിക്ഷക്കാരിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ. 40 വർഷത്തോളമായി തെരുവില്‍ ഭിക്ഷാടനം നടത്തിയിരുന്ന നൂറുന്നിസ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നാണ് പണശേഖരം കണ്ടെത്തിയത്.
വർഷങ്ങളായി വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂറുന്നീസയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുകാണാതായതിനെ തുടർന്ന് അയല്‍വാസികള്‍ തിരക്കിയെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെത്തി വീട് ശുചീകരിക്കുന്നതിനിടെയാണ് പതിറ്റാണ്ടുകളായി അവർ പൂട്ടയിട്ടിരുന്ന മുറി തുറന്നത്. മുറിക്കുള്ളില്‍ പഴയ നാണയങ്ങളും നോട്ടുകളും അടങ്ങിയ 10 ഓളം ചാക്കുകള്‍ കണ്ടെടുക്കുകയായിരുന്നു.
പണം അടങ്ങിയ ചാക്കുകള്‍ ബന്ധുക്കള്‍ താല്‍ക്കാലികമായ പ്രദേശത്തെ പള്ളിക്കമ്മിറ്റിയെ ഏല്‍പ്പിച്ചു. തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കോടി രൂപയിലധികം ലഭിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പള്ളി അധികൃതരുടെ നേതൃത്വത്തില്‍ രണ്ടുദിവസമായി നടത്തിയ എണ്ണലിനൊടുവില്‍ ആകെ 8,40,000 രൂപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
”കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പണം എണ്ണിയത്. എണ്ണല്‍ പൂർത്തിയായതോടെ തുക മുഴുവനായി അവരുടെ കുടുംബത്തിന് കൈമാറി”- പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് മുഖ്താർ അഹമ്മദ് വ്യക്തമാക്കി. ലഭിച്ച തുക മുഴുവൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റ് നിർധനരായ ബന്ധുക്കള്‍ക്കിടയില്‍ വീതിച്ചു നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.വർഷങ്ങളായി മാനസികപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന നൂറുന്നീസയെ തെരുവില്‍നിന്ന് മാറ്റാൻ കുടുംബാംഗങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ലെന്ന് അനന്തരവൻ ഫൈറോസ് അഹമ്മദ് പറഞ്ഞു.
പണം കണ്ടെത്തിയ മുറി എപ്പോഴും പൂട്ടിയിട്ട നിലയിലായിരുന്നു. അവർ ആരെയും അതിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല, വാതില്‍ക്കല്‍ നിന്നുകൊണ്ട് മാത്രമാണ് തങ്ങളോട് സംസാരിച്ചിരുന്നത് ഭിക്ഷാടനം അവസാനിപ്പിക്കാൻ പലതവണ അവരെ നിർബന്ധിച്ചിരുന്നതായും ഫൈറോസ് കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








