കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചു. വിമാനത്താവള വികസനം സംബന്ധിച്ച ഓൺലൈൻ മീറ്റിംഗിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ സഹായം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അപകടത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ കാര്യമായ സർവീസ് ഇല്ല. അത് വർദ്ധിപ്പിക്കണം. വികസനത്തിന് 152.5 ഏക്കർ ഭൂമി ആവശ്യമാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. പ്രാദേശിക എതിർപ്പുകൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് നടപടികൾ പുരോഗമിക്കുകയാണ്.
വിമാനത്താവള മേഖലയിലെ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയം ജനങ്ങളെ ആശങ്കയിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.