മുക്കം: മണാശ്ശേരിയിൽ ലൈസൻസില്ലാതെ അപകടകരമായി സ്കൂട്ടർ ഓടിച്ച കേസിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. സ്കൂട്ടർ ഓടിച്ച വിദ്യാർഥിനിക്കെതിരെയാണ് കേസെടുത്തത്. വാഹനം മുക്കം പൊലീസ് പിടിച്ചെടുത്തു. മണാശ്ശേരിയിൽ മൂന്ന് വിദ്യാർഥിനികൾ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിലാണ് നടപടി.
ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് ലൈസന്‍സില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ മുക്കം പൊലീസും മോട്ടോര്‍ വാഹനവകുപ്പുമാണ് കേസെടുത്തത്. വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ലൈസന്‍സ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ലൈസൻസില്ലാതെ വിദ്യാർഥിക്ക് വാഹനം നൽകിയവർക്കെതിരെയും നിയമനടപടി സ്വീകരിക്കും.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.44 ഓടെ മണാശേരി ജങ്ഷനിലായിരുന്നു സംഭവം. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്കൂട്ടര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ വിദ്യാര്‍ഥിനികള്‍ തലനാഴിരയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
മൂന്നു വിദ്യാര്‍ഥിനികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഇവരില്‍ ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ വിദ്യാര്‍ഥികള്‍ ഓടിച്ചുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ ചര്‍ച്ചയാവുകയും തുടര്‍ന്ന് പൊലീസ് സ്വമേധയ കേസെടുക്കുകയുമായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ വിദ്യാർഥികൾ പാലിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.