കോഴിക്കോട്: ബാലുശ്ശേരിയിൽ കുടുംബവഴക്ക് പരിഹരിക്കാനെത്തിയ അയൽവാസിക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനിൽകുമാറിനാണ് വയറ്റിൽ കുത്തേറ്റത്. ഇന്നലെ അർധരാത്രിയാണ് സംഭവം. കെഎസ്ആർടിസി ജീവനക്കാരൻ ജയേഷാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരി കുറിങ്ങോട്ടിടത്ത് താമസിക്കുന്ന ജയേഷിന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ബഹളം കേട്ട് അയൽവാസിയായ സുനിൽകുമാർ എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ ദേഷ്യം വന്ന ജയേഷ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുനിൽകുമാറിന്റെ വയറ്റിൽ കുത്തുകയായിരുന്നു.
സുനിൽ കുമാറിനെ കുത്തേറ്റ നിലയിൽ കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽകുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന. സുനിൽകുമാർ ഇപ്പോൾ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.