മാവൂർ: ജലജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് – ഊട്ടി സംസ്ഥാന പാതയിൽ കൂളിമാടിനും പി.എച്ച്.ഇ.ഡിക്കും ഇടയിൽ ഗതാഗതം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പണി പാതിവഴിയിൽ. അധികൃതരുടെ അലംഭാവത്തിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിലും നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിലാണ്. ഇതിനായി തയ്യാറാക്കിയ ബദൽ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായതിനാല്‍ യാത്രക്കാർക്ക് അധിക സമയവും പണവും ചെലവഴിക്കേണ്ടിവരുന്നു. വിദ്യാർഥികളും ദീർഘദൂര യാത്രക്കാരും മലപ്പുറം ജില്ലയിൽ നിന്ന് മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകളുമാണ് ഏറെ ബുദ്ധിമുട്ടിയത്.
പൊതുമരാമത്ത് വകുപ്പ് ആറുകോടി ചെലവിൽ നവീകരണം ആരംഭിച്ച മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയും പ്രതിസന്ധിയിലായി. മഴക്കാലത്തിനുമുമ്പ് റോഡ് ഗതാഗതയോഗ്യമാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയും അസ്തമിച്ചു. മാർച്ച് അഞ്ച് വരെ ഗതാഗതം നിർത്തി പണിയെടുക്കാൻ അനുമതിയുണ്ടെന്ന് കരാറുകാർ പറയുന്നു.വെറും അഞ്ച് ദിവസം കൊണ്ട് തീര്‍ക്കേണ്ട ജോലിക്കാണ് 15 ദിവസം അനുവദിച്ച് അധികൃതര്‍ ഉദാരത കാണിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട ജോലികൾ അലസമായാണ് കൈകാര്യം ചെയ്യുന്നത്. ചുള്ളിക്കാപറമ്പ് മുതൽ കൂളിമാട് വരെ പൈപ്പിടൽ നേരത്തെ പൂർത്തിയായി. ഈ ഭാഗത്ത് പൊടി മലിനീകരണം രൂക്ഷമാണ്. ഇതുമൂലം വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. രാവിലെയും വൈകുന്നേരവും നനക്കുന്നുണ്ടെങ്കിലും കനത്ത വെയിലിൽ മിനിറ്റുകൾക്കകം പഴയപടിയാകും.
പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായ ഭാഗത്ത് റോഡ് നവീകരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാവൂർ കൂളിമാട് റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കഴിഞ്ഞ ദിവങ്ങളിൽ മുതൽ നിർത്തിവച്ചു. നിലവില്‍ ഏറെ ചുറ്റി തിരിഞ്ഞാണ് ബസുകള്‍ സഞ്ചരിക്കുന്നത്. കുളിമാട് വഴി സര്‍വീസ് നടത്തുന്ന ചെറുവാടി,അരീക്കോട്, മുക്കം, ചേന്ദമംഗല്ലൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് നിര്‍ത്തി വെച്ചത്. ഇത് ബസുടമകൾക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. കൂളിമാട് കടവിൽ പാലം പണി പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതോടെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.