കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന് അബുദാബിയുടെ ഔദ്യാഗിക എയർലൈനായ എത്തിഹാദ് കോഴിക്കോട്ട് മടങ്ങിയെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുന്നത്. 20,000 രൂപമുതലാണ് ടിക്കറ്റ് നിരക്ക്.
കോവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കുവന്ന നിയന്ത്രണവുമാണ് എത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്ന എത്തിഹാദ് നിയന്ത്രണങ്ങളെത്തുടർന്ന് അത് അവസാനിപ്പിക്കുകയായിരുന്നു. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് കോഴിക്കോട്ട് സർവീസിന് അനുമതി ലഭിച്ചതാണ് എത്തിഹാദിനു തുണയായത്.
ഉച്ചയ്ക്ക് 2.20-ന് അബുദാബിയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകീട്ട് 7.05-ന് കരിപ്പൂരിലെത്തുന്ന വിധത്തിലാണ് സർവീസ്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 12.05-ന് അബുദാബിയിലെത്തും. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതോടൊപ്പം കോഴിക്കോട്-ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസും ജനുവരി 16 മുതൽ സർവീസ് തുടങ്ങും. കോഴിക്കോട്ടുനിന്ന് രാത്രി 8.15-ന് പുറപ്പെട്ട് 9.15-ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് വൈകീട്ട് 6.45-ന് പുറപ്പെടുന്ന വിമാനം രാത്രി 7.45-ന് കരിപ്പൂരിലെത്തും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.