വയനാട്, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ എട്ടുവയസ്സുകാരന് ചികിത്സ ലഭിക്കാത്തതായി ആക്ഷേപം. കാലിൽ കുടുങ്ങിയ മുള്ള് കണ്ടെത്താൻ 10 ദിവസത്തേക്ക് 3 തവണ രണ്ട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എക്‌സ്‌റേയും സർജറിയും കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകൻ വേദനകൊണ്ട് പുളയുന്നത് അച്ഛൻ കണ്ടപ്പോൾ ഒരു ചെറിയ കത്രിക എടുത്ത് നോക്കിയപ്പോൾ ഒന്നര സെന്റീമീറ്റർ നീളമുള്ള ഒരു മുള്ള് പുറത്തേക്ക് വന്നു! അതെ സമയം മുള്ള് കുടുങ്ങിയ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്ന് ആരോപിച്ച് കുടുംബം പരാതി നൽകാനൊരുങ്ങുകയാണ്.അഞ്ചുകുന്ന് വിദ്യാനികേതൻ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി നിദ്വൈതിനെ ഈ മാസം മൂന്നിനാണ് കാലിൽ മുള്ള് തറച്ച് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. അന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയിട്ടും വേദന കുറഞ്ഞില്ല. കഴിഞ്ഞ ആറിന് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിയെ നാല് ദിവസം ചികിത്സിച്ചു.കാലിൽ എന്തോ കുത്തേറ്റതായി എക്‌സ്‌റേയിൽ തെളിഞ്ഞെന്നും ഇത് നീക്കം ചെയ്യാൻ സംവിധാനമില്ലെന്നും പറഞ്ഞ് ഈ മാസം 10ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചിരുന്നു. അന്ന് വീട്ടിൽ പോലും പോകാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. എക്സ്റേയിൽ കണ്ട മുള്ള് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും അടുത്ത ദിവസം നടത്തി. 6 ദിവസത്തെ കിടത്തിച്ചികിത്സയ്ക്ക് ശേഷം 17ന് വീട്ടിൽ തിരിച്ചെത്തിയെങ്കിലും വേദന വിട്ടുമാറിയില്ല. വേദന തുടർന്നാൽ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞാണ് ഡിസ്ചാർജ് നൽകിയത്. 21ന് രാവിലെ മകൻ വേദനകൊണ്ട് പുളയുന്നത് കണ്ട് സഹിക്കവയ്യാതെ അച്ഛൻ രാജൻ കാലിന്റെ കെട്ടഴിച്ചു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് പഴുപ്പും കറുത്ത വസ്തുക്കളും പുറത്തേക്ക് തള്ളി നിൽക്കുന്നതായി കാണപ്പെട്ടു. പഴുപ്പ് നീക്കിയ ശേഷം ചെറിയ കത്രിക ഉപയോഗിച്ച് പഴുപ്പ് ഇളക്കിയപ്പോൾ മുള മുള്ള് പുറത്തേക്ക് വന്നതായും വീട്ടുകാർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.