സമ്മർദം കൂടുന്നതും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് നിരവധി പഠനങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും ഗൗരവകരമായി കാണേണ്ട ഒന്നിനെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമ്മർദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളതാണ് ഈ പഠനം. സമ്മർദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരിൽ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.
പതിനെട്ടു വർഷത്തോളം നീണ്ടുനിന്ന പഠനത്തിൽ 6,400 പേരിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ജോലിസംബന്ധമായ സമ്മർദം എങ്ങനെ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു എന്നാണ് പഠനം വിശകലനം ചെയ്തത്. ജോലിസ്ഥലത്തെ അമിതസമ്മർദം ഹൃദയാഘാതം ഉൾപ്പെടെയുള്ള സങ്കീർണാവസ്ഥകളിലേക്ക് നയിക്കുമെന്നും പ്രത്യേകിച്ച് പുരുഷന്മാരിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
രണ്ടുരീതിയിലുള്ള സമ്മർദത്തേക്കുറിച്ചാണ് പഠനത്തിൽ പരിശോധിച്ചത്. ആദ്യത്തേത് ജോലിയുടെ സ്വഭാവത്തേക്കുറിച്ചാണ്. ജീവനക്കാരന് കൂടുതൽ ജോലിയും എന്നാൽ സ്വന്തം ജോലിയിൽ നിയന്ത്രണം കുറവുള്ളതുമായ വിഭാഗമാണ് ആദ്യം പരിശോധിച്ചത്. ആക്റ്റീവ് ജോലിക്കാരിൽ കൂടുതൽ ജോലിക്കൊപ്പം തന്നെ അതിന്മേലുള്ള നിയന്ത്രണവും ഉണ്ടായിരിക്കും. രണ്ടാമെത്തെത് തൊഴിലിടത്തിൽ സമ്മർദം കുറവും അനുകൂല അന്തരീക്ഷവും ഉള്ളവരിൽ ഹൃദ്രോഗസാധ്യത കുറവാണെന്ന് സംഘം കണ്ടെത്തിയത്. ജോലിക്കിടയിൽ പലവിധത്തിലുള്ള സമ്മർദം അനുഭവിക്കുന്നവരിലാകട്ടെ ഹൃദ്രോഗസാധ്യത 103ശതമാനമായി കാണപ്പെട്ടുവെന്നും ഗവേഷകർ പറയുന്നു. തൊഴിലിടത്തിൽ മതിയായ സ്ഥാനംലഭിക്കാത്തതും പ്രതിഫലം ലഭിക്കാത്തതുമൊക്കെ സമ്മർദത്തിന്റെ തോതുകൂട്ടുകയും അതു പിന്നീട് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറഞ്ഞുവെക്കുന്നത്.
സമ്മർദം കൂടുകവഴി ഹോർമോൺ നിലകളിൽ മാറ്റം വരികയും രക്തസമ്മർദത്തിന്റെയും ഹൃദയമിടിപ്പിന്റെയും തോതുകൂടുകയുമൊക്കെ ചെയ്യും. ഇത് ശരീരത്തിൽ ഹ്രസ്വ-ദീർഘകാലത്തേക്ക് മാറ്റങ്ങൾ ഉണ്ടാക്കാമെന്നും ഗവേഷകർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.