കോഴിക്കോട് : ഒളവണ്ണ മാത്തറയിലെ ചിക്ക് ബേക്ക് ഹോട്ടൽ ഉടമ തിരൂർ ഏഴൂർ മേച്ചേരി വീട്ടിൽ സിദ്ദിഖ് (58) കൊല്ലപ്പെട്ട സംഭവത്തിൽ ഒളവണ്ണ നിവാസികൾ നടുക്കത്തിലാണ്. മാത്തറയിൽ കെട്ടിടം വാങ്ങിയതു മുതൽ കഴിഞ്ഞ 25 വർഷമായി സിദ്ദിഖിന് ഈ നാടുമായി അടുത്ത ബന്ധമുണ്ട്. രണ്ട് മാസം മുമ്പാണ് താഴത്തെ നിലയടക്കം മൂന്ന് നിലകളുള്ള സ്വന്തം കെട്ടിടത്തിൽ സിദ്ദിഖ് ഹോട്ടൽ നടത്തിത്തുടങ്ങിയത്.
പ്രവാസിയായിരുന്ന അദ്ദേഹം കോവിഡ് കാലത്താണ് ചിക്ക് ബേക്ക് എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്. ഇവിടെയുള്ള മറ്റു ചില കടകൾ ഒഴിഞ്ഞശേഷം ഇവ ലയിപ്പിച്ചാണ് ഹോട്ടൽ തുടങ്ങിയത്. രണ്ടു വർഷത്തോളം മറ്റു പലരും ഹോട്ടൽ നടത്തി. രണ്ട് മാസം മുമ്പാണ് സിദ്ദിഖ് തന്നെ ഹോട്ടൽ ഏറ്റെടുത്ത് നടത്തിത്തുടങ്ങിയത്. കെട്ടിടത്തിലെ മുകൾനിലയിലെ മുറിയിലായിരുന്നു താമസം.
കൊലക്കേസിലെ പ്രതി ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലി ഏതാനും ദിവസങ്ങൾ മാത്രമാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് സമീപവാസികൾ പറയുന്നു. ഹോട്ടലിലെ കുക്കിന്റെയും, ക്യാഷ് കൗണ്ടറിൽ നിന്നും പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിദ്ദിഖ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് മറ്റ് ജീവനക്കാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സിദ്ദിഖിനെ കാണാതാവുകയും പിന്നീട് മൃതദേഹം അഗളിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തത്.
സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് മകൻ ഒളവണ്ണയിൽ എത്തിയിരുന്നു. വീണ്ടും രണ്ടു ദിവസം കൂടി ഹോട്ടൽ പ്രവർത്തിച്ചു. മകന്റെ പരാതിയിൽ ആണ് പൊലീസ് അന്വേഷണം നടത്തുകയും പിന്നീട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.