കോഴിക്കോട്: പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനും ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണ്യം വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന പദ്ധതി ബീറ്റ്‌സ് ആരംഭിക്കുന്നു.
ഭിന്നശേഷി വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്താൻ വ്യത്യസ്ത പദ്ധതികളൊരുക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ നൂതനമായ പദ്ധതിയാണ് ബീറ്റ്‌സ്. സംസ്ഥാനത്ത് ആദ്യമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്നത്.
സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് ‘ബീറ്റ്‌സ്’ നീന്തല്‍ പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിന് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. നൂറ് കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ നീന്തല്‍ പഠിപ്പിക്കുക. നാല് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍സെക്കൻഡറി ക്ലാസുകളിലെ കാഴ്ചപരിമിതരായ കുട്ടികള്‍ക്കാണ് മുൻഗണന നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പത്ത് കുട്ടികള്‍ വീതമുള്ള ബാച്ചുകളായാണ് പരിശീലനം. 15 ദിവസത്തെ പരിശീലനമാണ് നല്‍കുക.
ജില്ലയില്‍ അഞ്ഞൂറ് കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭ്യമാക്കും. 70 ശതമാനം കാഴ്ച്ച പരിമിതി അനുഭവിക്കുന്നവര്‍, ശ്രവണ പരിമിതിയുള്ളവര്‍, ശാരീരിക ചലന പരിമിതിയുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ ബീറ്റ്‌സ് പദ്ധതിയുടെ ഗുണഭോക്താക്കളാകും.
രക്ഷിതാക്കളുടെ അനുമതിയോടെ ബിആര്‍സികള്‍ വഴിയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, കാഴ്ച പരിമിതര്‍ക്കായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഇക്വിബിയിങ്’ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിനായി പരിശീലകരെയും നീന്തല്‍ക്കുളവും വിട്ടുനല്‍കി. നടക്കാവ് നീന്തല്‍ക്കുളത്തില്‍ രാവിലെ എട്ടുമുതല്‍ ഒമ്ബതുവരെയാകും ദിവസവും പരിശീലനം. ഭിന്നശേഷിക്കാരെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഇക്വുബിയിങ്ങിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ട്രെയിനര്‍മാര്‍ക്ക് നല്‍കും. ഓരോ കുട്ടിക്കും പ്രത്യേകം ലൈഫ് ഗാര്‍ഡുണ്ടാകും.
വീട്ടില്‍നിന്ന് പരിശീലനകേന്ദ്രത്തിലേക്കും അവിടെനിന്ന് സ്‌കൂളിലേക്കും വാഹനസൗകര്യം ഉള്‍പ്പെടെ ഒരുക്കും. ഭക്ഷണവും ലഭ്യമാക്കും. കോര്‍പ്പറേഷൻ പരിധിയിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.