കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയും കൊന്നൊടുക്കും. ഇതിനായി ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് ആര്‍.ആര്‍.ടി ടീമുകളെ സജ്ജീകരിച്ചു.
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കൊല്ലപ്പെടുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ നഷ്ടപരിഹാരം നൽകും. ചാത്തമംഗലം ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ കോഴികളെ താത്കാലികമായി പൂട്ടിയിട്ട് കടയുടമകൾ തീറ്റ നൽകി പരിപാലിക്കണം. പ്രദേശത്തെ കടകളിൽ കോഴി, കോഴിയിറച്ചി, മുട്ട എന്നിവയുടെ വിൽപന നിരോധിച്ചു. പക്ഷികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയാൻ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ 04952762050.
പക്ഷിപനി; പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
ചാത്തമംഗലം പ്രദേശത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍.ഇ.സി ഗവ. വി.എച്ച്.എസ്.എസ്, ആര്‍.ഇ.സി ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.