കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബേപ്പൂർ ഹാർബറും ബേപ്പൂർ തുറമുഖവും ഉൾപ്പെടെയുള്ള വാർഡും ഈ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുന്നു.
ബേപ്പൂർ വാർഡിന് പുറത്തുള്ള നിരവധി പേരാണ് ദിവസവും ഫിഷ് ലാൻഡിംഗ് സെന്ററുകളും ഹാർബറുകളും സന്ദർശിക്കുന്നത്. മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളും വ്യാപാരികളും ലേലം വിളിക്കുന്നവരും മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയും രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നതായി കണ്ടാൽ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതുമാണ്.
നിയമം സെക്ഷൻ 26, 30, 34 എന്നിവ പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി.
▪️ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെന്ററുകളിലോ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടുള്ളതല്ല
▪️ഇതിനു പകരമായി മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളയിൽ ഫിഷ് ലാൻഡിംഗ് സെന്ററിലോ, പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെന്ററിലോ അടുപ്പിക്കേണ്ടതാണ്.
▪️ഇവിടെ മത്സ്യമിറക്കാവുന്നതും, ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാൻഡിങ് സെന്ററുകളിലേയും, ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
▪️ മത്സ്യ കച്ചവടത്തിനും, മത്സ്യ ലേലത്തിനും ബേപ്പൂർ ഹാർബറിലെ സൗകര്യങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താൻ സാധിക്കുകയില്ല. ഇത് പൂട്ടിയിടാൻ ആവശ്യമായ നടപടികൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നിവർ ചെയ്യേണ്ടതുമാണ്. ഇക്കാര്യങ്ങൾ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ VHF/മറ്റ് വാർത്താവിനിമയ സംവിധാനങ്ങൾ വഴി അറിയിക്കുവാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്.
▪️ഇത് കൂടാതെ ബേപ്പൂരിൽ നിന്നുള്ള വള്ളങ്ങൾക്കും ബോട്ടുകൾക്കും, യാനങ്ങൾക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങൾ വെള്ളയിൽ ഫിഷ് ലാന്റിങ്ങ് സെന്ററിലും, പുതിയാപ്പ ഹാർബറിലും ചെയ്തു കൊടുക്കേണ്ടതാണ്.
▪️ഈ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. കോസ്റ്റൽ പോലീസും ഇക്കാര്യത്തിൽ അധികൃതരെ സഹായിക്കേണ്ടതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.