അപകടങ്ങൾ പതിവായ കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദസഞ്ചാരികളെ തടയാൻ പോലീസ് കർശന നടപടി സ്വീകരിച്ചു. ആനക്കാംപൊയിലില്‍നിന്നും നാരങ്ങാത്തോടുനിന്നും പതങ്കയത്തേക്കുള്ള പ്രധാന പ്രവേശനകവാടങ്ങള്‍ തിങ്കളാഴ്ച പോലീസിന്റെ നേതൃത്വത്തില്‍ അടച്ചു. ആനക്കാംപൊയില്‍ ഭാഗത്തുനിന്നുള്ള പ്രവേശനകവാടത്തില്‍ തിരുവമ്ബാടി പോലീസും നാരങ്ങാത്തോടുഭാഗത്തുള്ള പ്രവേശനകവാടത്തില്‍ കോടഞ്ചേരി പോലീസും കാവല്‍ ഏര്‍പ്പെടുത്തി.
വിലക്ക് നിലനിൽക്കുന്ന പ്രദേശത്തെ സ്വകാര്യ ഭൂമിയിലൂടെയുള്ള വഴികൾ അടയ്ക്കാനും ഉടമകൾക്ക് നിർദേശം നൽകി. തിങ്കളാഴ്ച കലക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നിരോധനം സംബന്ധിച്ച നടപടികളും ക്രമീകരണങ്ങളും ചർച്ച ചെയ്തു. അപകടങ്ങൾ പതിവായ സാഹചര്യത്തിൽ നിരോധനാജ്ഞ കർശനമാക്കാൻ തിരുവമ്പാടി, കോട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നിരോധനം മാറ്റുന്ന മുറയ്ക്ക് പിന്നീട്, പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു സുരക്ഷാസമിതി രൂപവത്കരിക്കാനും ആലോചനയുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഇടപെടാൻ ഇവര്‍ക്കുവേണ്ട പരിശീലനവും സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നതും ആലോചിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ 30 പേരില്‍നിന്നും കോടഞ്ചേരി പോലീസ് പിഴ ഈടാക്കി. മദ്യപിച്ച് അതിക്രമിച്ചുകയറാനെത്തിയ സഞ്ചാരിക്കെതിരേ പോലീസ് ഞായറാഴ്ച കേസുമെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന വിനോദസഞ്ചാരികളെ മടക്കി അയക്കാനും അധികൃതര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാനും നാട്ടുകാരും സംഘടിക്കുകയാണ്. തിങ്കളാഴ്ച രാവിലെയും ഒട്ടേറെ വാഹനങ്ങളില്‍ സഞ്ചാരികളെത്തി പോലീസിനെ കണ്ടും നാട്ടുകാരുടെ ചെറുത്തുനില്‍പ്പ് മനസ്സിലാക്കിയും തിരിച്ചുപോയി. ഒരു ദശകത്തിനിടെ 21 പേര് പതങ്കയത്ത് മുങ്ങിമരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഞായറാഴ്ചയായിരുന്നു ഒടുവിലത്തെ സംഭവം. കൂട്ടുകാരോടൊപ്പമെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് മരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.