കോഴിക്കോട് : ചെയർമാൻ സ്ഥാനം രാജി വെക്കാനുള്ള തീരുമാനം സിപിഎം എടുത്തതാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ടി. കെ ഹംസ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജിവയ്ക്കും. പ്രായപരിധിയിൽ സിപിഎം നൽകിയ ഇളവ് കാലാവധിയും കഴിഞ്ഞെന്നും മാത്രവുമല്ല ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി അബ്ദുറഹ്മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നുള്ള രാജിയെന്ന ആരോപണങ്ങൾ ഹംസ തള്ളി. മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. 2020 ജനുവരി 10 ന് ചെയർമാൻ പദവിയിലെത്തിയ അന്നെനിക്ക് 82 വയസുണ്ട്. പ്രത്യേക സാഹചര്യത്തിൽ സിപിഎം പാർട്ടി തീരുമാനമാനുസരിച്ചാണ് പദവി ഏറ്റെടുത്തത്. 80 വയസ് വരെയേ പദവി പാടുള്ളുവെന്നാണ് പാർട്ടി നിയമം. 80 കഴിഞ്ഞാൽ എക്സ്റ്റൻഷൻ തരും. തന്റെ എക്സ്റ്റൻഷൻ കാലാവധിയും കഴിഞ്ഞതിനാലാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത് അതേസമയം, ഹംസയുടെ രാജി പ്രഖ്യാപനത്തിനിടെ വഖഫ് ബോർഡ് യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. വഖഫ് ബോർഡ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ സർക്കാർ സമസ്തയുടെ നിർദ്ദേശം തേടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.