കോഴിക്കോട്ടെ ഗവിയാണ് വയലട. പ്രകൃതിയുടെ സൗന്ദര്യമാണ് വയലടയുടെ പ്രത്യേകത. പ്രകൃതിഭംഗി ആസ്വദിക്കാനും മഞ്ഞുവീഴ്ച കാണാനും കോഴിക്കോട്ടെ വയലടയേക്കാൾ നല്ല സ്ഥലം വേറെയില്ലെന്നു തന്നെ പറയാം.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. മുകളിൽ നിന്ന് കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങളുടെ കാഴ്ചകളും കക്കയം ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ചകളും കാണാം.
സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വയലടയുടെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലുള്ള മുള്ളൻപാറ വ്യൂ പോയിന്റാണ് വയലടയിലെ ഏറ്റവും വലിയ ആകർഷണം. സമൂഹമാധ്യമങ്ങളിലൂടെ ഇവിടുത്തെ കാഴ്ചകൾ അറിഞ്ഞ ദൂരസ്ഥലങ്ങളിലുള്ളവരിൽ പലരും മതിയായ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
കോവിഡയ്ക്ക് ശേഷം പ്രാദേശിക ടൂറിസം മേഖലകൾ കേന്ദ്രീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ വിപണന പ്രവർത്തനങ്ങൾ വയലടയെ വീണ്ടും സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇപ്പോൾ ടൂറിസം വകുപ്പ് ഇവിടെ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ വയലട കൂടുതൽ സുന്ദരമായി. ഫുഡ് കോർട്ട്, കോഫി ഷോപ്പ്, ടോയ്‌ലറ്റുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ്, ഫെസിലിറ്റേഷൻ സെന്റർ, വ്യൂ പോയിന്റ് എന്നിവയുള്ള സമ്പൂർണ ടൂറിസം കേന്ദ്രമായി വയലട ഒരുങ്ങിക്കഴിഞ്ഞു.
എന്നാൽ ഇതുകൊണ്ടും വയലടയുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. മെച്ചപ്പെട്ട റോഡുകളും പാർക്കിംഗും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. തോണിക്കടവ്, കരിയാത്തുംപാറ, കക്കയം തുടങ്ങിയ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി വിനോദസഞ്ചാരികൾക്ക് നല്ലൊരു പാക്കേജ് നൽകണം. വയലട ടൂറിസവുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കേണ്ട ചില കാര്യങ്ങൾക്കായി സംയുക്ത യോഗം വിളിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കാർഷിക മേഖലയിലെ തിരിച്ചടിയിൽ തകർന്ന വയനാട്ടുകാർക്ക് നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന മലബാറിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി വയലട മാറുമെന്ന് പ്രതീക്ഷിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.