കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ കോഴിക്കോട്ടെത്തി. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് എടിഎസ് എത്തിയത്.
തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് എത്തിയിരിക്കുന്നത്. ഷാരൂഖിനെ ആദ്യം കസ്റ്റഡിയിലെടുത്ത മഹാരാഷ്ട്ര എടിഎസും കോഴിക്കോട് എത്തിയിട്ടുണ്ട്. പ്രതി നേരത്തെ ഉത്തർപ്രദേശിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള സംഘം എത്തിയിരിക്കുന്നത്. തെലങ്കാനയിൽ നിന്നുള്ള ടീമിന്റെ വരവിന് പിന്നിൽ എന്താണെന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഈ മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന ഏതെങ്കിലും ഭീകരാക്രമണത്തിൽ ഷാരൂഖ് സെയ്ഫിക്ക് പങ്കുണ്ടോയെന്ന് സംഘം പരിശോധിക്കും. കേസ് എൻഐഎ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.
ചോദ്യം ചെയ്യൽ ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും താൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന ഉറച്ച നിലപാടിലാണ് ഷാരൂഖ് സെയ്ഫി. പ്രതി പതിനഞ്ച് മണിക്കൂറോളം ഷൊർണൂരിൽ ചെലവഴിച്ചതായി കണ്ടെത്തിയെങ്കിലും ആക്രമണത്തിന് പുറത്തുനിന്നുള്ള സഹായം ലഭിച്ചുവെന്നതിന് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.