കോഴിക്കോട്: എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നു . ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന് സ്വന്തമായുള്ളത് ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷാറൂഖെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും.
ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കയറിയ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയ 15 സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രക്കിടെ ആരെങ്കിലും നേരിട്ട് ഷാറൂഖിനെ ബന്ധപ്പെട്ടതായുള്ള ശാസ്ത്രീയ തെളിവുകള്‍ക്കായാണ് റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. ദില്ലിക്കും ഷൊര്‍ണൂരിനുമിടയില്‍ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തിയത്.
വഡോദര ഒഴികെ മറ്റു സ്റ്റേഷനുകളിലെല്ലാം എട്ടു മിനിറ്റില്‍ താഴെ മാത്രമേ ട്രെയിന്‍ നിര്‍ത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചെലവഴിച്ച സ്റ്റേഷനുകളില്‍ വിശദമായ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഷാറൂഖ് കയറിയ കോച്ചുകളില്‍ സഞ്ചരിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ട്രെയിനില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിനിടെ ഷാറൂഖ് ഏതെങ്കിലും റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ടാകാം. ഈ സമയം ഷാറൂഖിനെ ആരെങ്കിലും അനുഗമിക്കുന്നുണ്ടോയെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.