ന്യൂഡല്‍ഹി : കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധസംഘത്തെ അയക്കുമെന്ന് സിവില്‍ ഏവിയേഷൻ ഡയറക്ടർ ജനറല്‍ വിക്രംദേവ് ദത്ത് എം.കെ. രാഘവൻ എം.പി.യെ അറിയിച്ചു.
വിമാനാപകട അന്വേഷണ ബ്യൂറോ നിർദേശിച്ച സുരക്ഷാനിർദേശങ്ങളില് ഭൂരിഭാഗവും നടപ്പാക്കിയതായും റണ്‍വേയും എയർപോർട്ടും പൂർണ സുരക്ഷിതമാണെന്നും എം.പി. ഡയറക്ടർ ജനറലിനു നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
റെസ നവീകരണം പൂർത്തിയാകാൻ കാത്തുനില്‍ക്കണമെന്ന കേന്ദ്രനിലപാട് തൊട്ടടുത്തുള്ള സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാൻ മാത്രമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു.
2002 മുതല്‍ ഒരപകടവും കൂടാതെ വലിയ വിമാനങ്ങള്‍ സർവീസ് നടത്തുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ 2015-ല്‍ താത്കാലികമായി സർവീസ് നിർത്തിവെച്ചശേഷം കൃത്യമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് 2018-ല്‍ സർവീസ് പുനഃസ്ഥാപിച്ചത്. പൈലറ്റിന്റെ വീഴ്ചയാല്‍ 2020-ല്‍ നടന്ന വിമാനാപകടശേഷം വലിയ വിമാനങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തിയതിന് അടിസ്ഥാനമില്ലെന്നും എം.പി. നിവേദനത്തില്‍ പറഞ്ഞു.
2021 ജനുവരിയില്‍ സൗദി എയർലൈൻസ്, എയർ ഇന്ത്യ, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് എന്നീ ലോകോത്തര വിമാനക്കമ്ബനികള്‍ വീണ്ടും വലിയ വിമാനസർവീസ് നടത്താനുള്ള സന്നദ്ധത ഡി.ജി.സി.എ.യെ അറിയിച്ചതാണ്.
വിമാനക്കമ്ബനികള്‍ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്നിരിക്കെ കോഴിക്കോടിന്റെ വലിയ വിമാനസർവീസ് അനുമതി നിഷേധിക്കുന്നതിന് കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും എം.പി. പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.