കോഴിക്കോട്: മംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കാസർകോട് സ്വദേശി കോഴിക്കോട്ട് പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബൈക്കുമായി കാസര്‍ഗോഡ് ചേര്‍ക്കളം, പൈക്ക അബ്ദുള്‍ സുഹൈബി (20) നെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
പിന്നിൽ നമ്പർപ്ലേറ്റില്ലാതെ മുൻവശത്ത് വ്യാജ നമ്പർ പതിച്ച മോട്ടോർസൈക്കിൾ പോലീസിനെ കണ്ടതിനെ തുടർന്ന് സുഹൈബ് ഉപേക്ഷിച്ച് ഓടുകയായിരുന്നു. കാസർകോട് സ്വദേശിയായ മറ്റൊരു പ്രതിയുമായി ചേർന്നാണ് വാഹനം മോഷ്ടിച്ചത്.
പോലീസ് വാഹനം പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് മനസ്സിലായി. എഞ്ചിൻ നമ്പറും ഷാസി നമ്പറും ഉപയോഗിച്ച് യഥാർത്ഥ ഉടമയെ കണ്ടെത്തുകയും മംഗലാപുരത്ത് മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തുകയും ചെയ്തു.
പിന്നീട് സിസിടിവിയുടെ സഹായത്തോടെ വാഹനം ഓടിച്ച ആളെ കണ്ടെത്തി. കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ ജ്യൂസ് മേക്കറായി ജോലി ചെയ്തു വരികയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് സുഹൈബിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. നടക്കാവ് സബ് ഇന്‍സ്പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എ എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകാന്ത് എം.വി.ബബിത്ത് കുറുമണ്ണില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.