കോഴിക്കോട് : തിരുവമ്പാടി മുത്തപ്പൻപുഴയിൽ മകന്റെ മര്‍ദനമേറ്റു പിതാവ് മരിച്ച സംഭവത്തില്‍ കേസിലെ പ്രതി അഭിലാഷി (37) നെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മാതാപിതാക്കളെ മര്‍ദിച്ച മകനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് വകുപ്പുകള്‍ ചേര്‍ക്കാതെ അസ്വാഭാവിക മരണത്തിന് മറ്റൊരു എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത നടപടിയാണ് വിവാദമായത്. ഇത് പ്രതി സഹായിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു.
ഏപ്രിൽ ഒന്നിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ സ്വത്ത് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യനെയും (76) മാതാവ് മേരിയെയും (75) മർദിച്ചു എന്നാണ് പരാതി. അവശരായ വൃദ്ധദമ്പതികളെ, അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരും ജനമൈത്രി പൊലീസും ചേർന്ന് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. സെബാസ്റ്റ്യൻ 14 ന് മെഡിക്കൽ കോളജിൽ വെച് മരിച്ചു.
തലയ്ക്ക് ഏറ്റ മർദനത്തെത്തുടർന്ന് ഉണ്ടായ ന്യുമോണിയ കാരണമാണ് മരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ഇന്നലെ വൈകിട്ട് തിരുവമ്പാടി സ്വദേശി ആനടിയില്‍ സൈതലവിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തപ്പോഴാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏകമകനാണ് അഭിലാഷ്. അച്ഛന്റെ മരണശേഷം, മറ്റ് ബന്ധുക്കൾ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന മേരിയെ വിൻസെന്റ് ഡിപോൾ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കുകയാണുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.