കോഴിക്കോട് : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ അവസാനവട്ട ടാറിങ് പൂർത്തിയായി. ഇനിയുള്ളത് അവസാന മിനുക്കുപണികൾ മാത്രം. അവശേഷിക്കുന്നത് ട്രാഫിക് ലൈനുകൾ വരയ്ക്കുകയും റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും ചെയ്യുക എന്നത് മാത്രം.
അതേസമയം കൂളിമാട് അങ്ങാടിയിൽ നിന്ന് 100 മീറ്റർ അകലെ പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്ന തരത്തിലാണ് ടാറിങ്. പാലം മുതല്‍ 160 മീറ്റര്‍ ദൂരത്തിലുള്ള റോഡിന്റെ നിര്‍മാണം മാത്രമേ കരാറുകാരന്റെ പ്രവൃത്തിയില്‍ ഉള്‍പെട്ടിട്ടുള്ളൂ. അതിനാൽ കൂളിമാട് അങ്ങാടിയിലേക്കുള്ള അപ്രോച്ച് റോഡ് തടസ്സപ്പെട്ടിരിക്കുകയാണ്. കൂളിമാട് – കളന്തോട് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ബാക്കിയുള്ള ശേഷിക്കുന്ന ഭാഗം.
ഈ സാഹചര്യത്തിൽ നിർമാണം പൂർത്തിയായാലും പാലം ഉടൻ ഉദ്ഘാടനം ചെയ്യാനാകില്ല. നവീകരണം പാതിവഴിയിൽ നിലച്ച കൂളിമാട് – കളന്തോട് റോഡിന്റെ റീ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതാണ് നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാത്തതിന് കാരണം. ഇത് നാട്ടുകാരെ നിരാശരാക്കിയിട്ടുണ്ട്. മാത്രമല്ല പാലത്തിൽ വിളക്കുകൾ സ്ഥാപിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റിൽ വിളക്കുകൾ സ്ഥാപിക്കാൻ വ്യവസ്ഥയില്ലാത്തതാണ് പ്രശ്നം. പാലം ആക്ഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ജനപ്രതിനിധികളോടും ആശങ്ക പങ്കുവെച്ച് നിവേദനം നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.