കണ്ണൂർ: ദേശീയപാത 66-ലെ നാല് റീച്ചുകള്‍ മേയ് 31-ന് തുറക്കും. നിലവില്‍ തലപ്പാടി-ചെങ്കള (39 കിമി) ഉള്‍പ്പെടെ നാല് റീച്ചുകളിലെ അവസാനഘട്ട നിർമാണം പുരോഗമിക്കുകയാണ്.
തലപ്പാടി-ചെങ്കള (39 കിമി), വെങ്ങളം-രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കിമി), രാമനാട്ടുകര-വളാഞ്ചേരി (39.68 കിമി), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കിമി) തുടങ്ങിയവയാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന റീച്ചുകള്‍. പുതിയ നിർദേശപ്രകാരം അറിയിപ്പ് ബോർഡുകള്‍ മൂന്ന് ഭാഷകളില്‍ ഒരുക്കും. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇനി ഹിന്ദിയിലും ഇനി അറിയിപ്പ് ബോർഡ് ഉണ്ടാകും.
എന്നാല്‍, ദേശീയപാതയിലെ മീഡിയനുകളുടെ (നടുഭാഗം) വീതി അരമീറ്റർ മാത്രമായത് ബോർഡ് സ്ഥാപിക്കലിന് പ്രതിസന്ധിയുണ്ടാക്കുന്നു. വളവ്, വേഗപരിധി ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന ബോർഡുകള്‍ ഇവിടെ സ്ഥാപിക്കാൻ അഞ്ചരമീറ്റർ ഉയർത്തിവെക്കേണ്ടി വരും. താഴെ ഘടിപ്പിച്ചാല്‍ വാഹനങ്ങള്‍ തട്ടും. ഇത്രയും ഉയരത്തിലുള്ള സിഗ്നല്‍ ബോർഡുകള്‍ വാഹനയാത്രക്കാർ എങ്ങനെ കാണുമെന്നതും വിഷയമാണ്. 60 മീറ്ററില്‍ ചെയ്യേണ്ട ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോഴുള്ള പ്രതിസന്ധിയാണിത്.
60 മീറ്ററിലെ ആറുവരിപ്പാതയില്‍ മീഡിയനുകള്‍ക്ക് മൂന്നുമുതല്‍ നാലുമീറ്റർ വരെ വീതിയുണ്ടാകും. 60 മീറ്റർ വീതിയുള്ള ദേശീയപാതകളില്‍ മീഡിയനിലും ഇരുവശവും ചെറുപൂച്ചെടികള്‍ പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ദേശീയപാതയുടെ നടുവില്‍ അലങ്കാരച്ചെടി നടാൻ സ്ഥലമില്ല. മറുഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പ്രകാശം നേരിട്ട് അടിക്കുന്നത് തടയാനും കൂടിയാണ് ചെടികള്‍ നടുന്നത്. ചെടിക്ക് പകരം ആന്റി ഗ്ലെയർ റിഫ്ളക്ടറുകള്‍ സ്ഥാപിക്കാനാണ് ശ്രമം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.