കോഴിക്കോട് : പുറക്കാട്ടിരിയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടെ അനുബന്ധ കെട്ടിടത്തിൽ വയോജനങ്ങൾക്കായി പുതിയ ജെറിയാട്രിക് ബ്ലോക്ക് ഒരുങ്ങി. ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്നാണ് ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്. 10 കിടക്കകളുള്ള വാർഡാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വയോജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ പരിപാലനം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ ഇവിടെ ഒപി സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 2 വരെയാണ് ഒ.പി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതോടെ കിടത്തിച്ചികിത്സ ആരംഭിക്കും. ഒരു ഡോക്ടറുടെ സേവനം നിലവിൽ ലഭ്യമാണ്. ഒപി പ്രവർത്തനം സുഗമമാക്കാൻ ഒരു അറ്റൻഡറെയും ഫാർമസിസ്റ്റിനെയും നിയമിക്കും. ജില്ലാ പഞ്ചായത്താണ് നിയമനം നടത്തുക.
ജീവിതശൈലീ രോഗങ്ങൾ, ന്യൂറോളജി, അസ്ഥി, സന്ധി സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ ആശുപത്രിയിൽ നിന്ന് ലഭിക്കും. നാലേക്കർ സ്ഥലത്ത് നാലുനില കെട്ടിടം നിർമിക്കും. നിർമാണം പൂർത്തിയായ ഒന്നാം നിലയിലാണ് വയോജനങ്ങൾക്കുള്ള ഒ.പി. ക്രമീകരിച്ചത്. ജില്ലാ പഞ്ചായത്ത് ആദ്യഘട്ടത്തിൽ ഒരു കോടി രൂപയാണ് പ്രവൃത്തികൾക്കായി വകയിരുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് കേന്ദ്രം നാടിന് സമർപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.