കോഴിക്കോട് : വിളവെടുത്ത ഭീമൻ കപ്പ താരമായി. ഒരു കപ്പ പറിച്ചപ്പോൾ ലഭിച്ചത് 57.6 കിലോഗ്രാം ഭാരമുള്ള ഭീമൻ കപ്പയാണ്. പനക്കോട് വാടിക്കൽ പൊയിൽ ബലരാമൻ വിളയിച്ച എഴുപത് മുരട് കപ്പകളിൽ അവസാനമായി വിളവെടുത്ത കപ്പയാണ് അത്ഭുതമായിരിക്കുന്നത്. വിവരമറിഞ്ഞ് നിരവധി പേരാണ് ഭീമ കപ്പ കാണാനെത്തുന്നത്. വാടിക്കൽ അങ്ങാടിയിലെ സഹോദരന്റെ കടയിൽ നാട്ടുകാർക്ക് കാണാനായി ഭീമൻ കപ്പ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബലരാമന്റെ ഉടമസ്ഥതയിലുള്ള താഴത്തലത്ത് പൊയില്‍ പാടത്താണ് കൃഷിയിറക്കിയത്. മറ്റ് കപ്പകൾ ശരാശരി 22 കിലോ വരെയാണ് വിളവെടുത്തത്. അവസാനത്തെ മുരട് പറിച്ചപ്പോൾ സാധാരണ കപ്പയേക്കാൾ വളരെ വലിപ്പമുള്ള ഒരു ഭീമൻ കപ്പ കണ്ടെത്തി. സിലോൺ കിന്റൽ ഇനത്തിൽപ്പെട്ട കപ്പയാണ് ബലരാമൻ നട്ടത്.
2018ൽ എക്സൈസ് വകുപ്പ് കോഴിക്കോട് കമ്മീഷണർ ഓഫീസിൽ നിന്ന് വിരമിച്ചതാണ് ബലരാമൻ. വിരമിച്ചതിന് ശേഷം കർഷക കുടുംബത്തിലെ അംഗമായ ബലരാമനും കൃഷിയിലേക്കിറങ്ങി. കുടുംബവും സുഹൃത്തുക്കളും സഹായത്തിനുണ്ട്. ചാരവും ചാണകവുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. ചേമ്ബ്, ചേന, വാഴ, പച്ചക്കറികൾ എന്നിവയാണ് ബലരാമൻ കൃഷി ചെയ്യുന്നത്. താമരശ്ശേരി കൃഷിഭവന്റെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ആത്മാർത്ഥതയും നല്ല പരിപാലനവുമാണ് കൃഷിയുടെ വിജയത്തിന് കാരണമെന്നും കൃഷിഭവന്റെ സഹായവും ഉപദേശവും തുണയായെന്നും ബലരാമൻ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.