കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 1.25കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളിൽനിന്നും ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കസ്റ്റംസ് ഈ കേസിൽ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിച്ചു വരികയാണ്. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഈ ദമ്പതികൾ തങ്ങളുടെ കുട്ടിയോടൊത്ത് ജിദ്ദയിൽ നിന്നും തിരിച്ചു വരുമ്പോഴാണ് ഈ കള്ളക്കടത്തിന് ശ്രമിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.