കോഴിക്കോട് : നാലു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ നാശനഷ്ടങ്ങളേറെ. മുക്കത്ത് കറുത്തപറമ്പിൽ മണ്ണിടിച്ചിൽ. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ പുതുതായി നിർമിക്കുന്ന പമ്പിന് വേണ്ടി എടുത്ത സ്ഥലത്താണ് മണ്ണിടിച്ചിൽ.
ഇന്നലെ വൈകിട്ടുണ്ടായ കാറ്റില്‍ കൊടിയത്തൂര്‍ പഞ്ചായത്തില്‍ മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കൊടിയത്തൂര്‍ കാരക്കുറ്റിയില്‍ മാത്രം ഒമ്പതു പോസ്റ്റുകളാണ് തകര്‍ന്നത്. ഇതോടൊപ്പം മരങ്ങളും വീണു. ബൈക്ക് യാത്രക്കാരൻ നിസാര പരിക്കോടെ തലനാരിഴക്ക് രക്ഷപ്പെട്ടു. കൊടിയത്തൂര്‍ നെല്ലിക്കാപറമ്പ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇരുവഴിത്തിപ്പുഴയിലും ചാലിയാറിലും ജലനിരപ്പുയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. കൊടിയത്തൂര്‍ കാരാട്ട് റോഡ്, ചെറുവാടി കണ്ടങ്ങല്‍ – അയ്യപ്പൻകുന്ന് റോഡ് , എള്ളങ്ങല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കറുത്ത പറമ്പ് എള്ളുങ്ങല്‍ കോളനി റോഡില്‍ തേക്കു മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കോളനിയിലെ സുബ്രഹ്മണ്യന്‍റെ ചുറ്റുമതില്‍ തകര്‍ന്നു. മുക്കം കുറ്റിപാലക്കല്‍ പുതുക്കും ചാലില്‍ ആസാദ് അബൂബക്കറിന്‍റെ വീടിന്‍റെ മതില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് ഇടിഞ്ഞു വീണു.
ഇന്നലെ വൈകുന്നേരത്തെ ശക്തമായ കാറ്റില്‍ ചേന്ദമംഗലൂര്‍ അങ്ങാടിക്ക് സമീപം പള്ളിപ്പറമ്പിലെ കൂറ്റൻ തേക്കു മരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്നു. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
കനത്ത കാറ്റിനെ തുടര്‍ന്ന് മുക്കം ബസ്റ്റാൻഡിലെ കടയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. മുക്കം ബസ്റ്റാൻഡിലെ തൗഫീഖ് സ്റ്റോറിന്‍റെ മുകളിലേക്കാണ് മേല്‍ക്കൂരയും പരസ്യ ബോര്‍ഡുകളും തകര്‍ന്നുവീണത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു സംഭവം.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുറ്റിക്കുളത്തിന്റെ പാർശ്വഭിത്തി തകർന്നു. അടിപറമ്പ് ചെമ്പാട്ടുകുഴിയിൽ സനൂപിന്റെ വീട്ടുമുറ്റത്തേക്ക് അയൽവാസിയായ മൂസ സഖാഫിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. വീട്ടുകാർ സ്ഥലത്തില്ലാഞ്ഞത് വൻ അപകടം ഒഴിവാക്കി. വെള്ളലശ്ശേരി വയൽ – സങ്കേതം റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
കണ്ണിപറമ്പിലെ മംഗലാഞ്ചേരി ഉമ്മറിന്‍റെ തൊഴുത്തിനു മുകളിലേക്ക് തേക്ക് മരം വീണു. മുക്കം അഗ്നി രക്ഷാ സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റി പശുക്കളെ രക്ഷപ്പെടുത്തി. മുക്കം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.