കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങൾ തടയാൻ ജില്ലാ കലക്ടർ നിയന്ത്രണമേർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കല്‍, കിണർ നിർമാണവും കർശനമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ല.
വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ എന്നിവയുൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോര മേഖലകളിലേക്കും ചുരം പ്രദേശങ്ങളിലേക്കും ജാഗ്രതാ നിർദേശം പിൻവലിക്കുന്നത് വരെ രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണം. അപകട സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും കലക്ടർ അറിയിച്ചു.
പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിഹാരമാര്‍ഗങ്ങള്‍ ഉറപ്പാക്കണം.മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകള്‍ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്‌ട് ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.