കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയുടെ സമീപമെത്താൻ ആഗ്രഹിക്കുമ്പോഴും നീർനായ ആക്രമണത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. നാലര വർഷത്തിലേറെയായി നീർനായ പുഴയിൽ ശല്യം രൂക്ഷമാണ്. വർധിച്ചുവരുന്ന ആക്രമണത്തിന് ശാശ്വത പരിഹാരമില്ലാതെ വനംവകുപ്പും പ്രതിസന്ധിയിലാണ്. മൂന്ന് വർഷത്തിനിടെ പുഴയുടെ ഇരു കരകളിലുമായി കൊടിയത്തൂർ, മുക്കം, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലായി 200-ലധികം പേർക്ക് നീര്‍നായ ആക്രമണത്തിൽ പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശിക്ക് കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. ഞായറാഴ്ച നാലോടെ പടിഞ്ഞാറേ കാരശ്ശേരി വടിശ്ശേരിക്കടവില്‍നിന്നാണ് ഇദ്ദേഹത്തിന്റെ ഇടത് കാലിന് നീര്‍നായ് കടിച്ചത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കുളിക്കടവുകളിൽ കടിയേറ്റവരുടെ എണ്ണം വർധിക്കുന്നതോടെ ആശങ്ക വർധിക്കുന്നു.
നീര്‍നായ ശല്യത്തിനെതിരെ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്. പുഴയോരത്ത് രണ്ട് തവണകളിലായി കൂട് സ്ഥാപിക്കുന്നതല്ലാതെ നീർനായ്ക്കളെ പിടികൂടാൻ കാര്യമായ നടപടികളൊന്നും സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വനമേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളും കടുവകളും പുലിയും ഇറങ്ങുന്നതുപോലെത്തന്നെ പുഴയോരവാസികളുടെ ദുരിതം അധികൃതർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഭീതിയിൽ ആളുകൾ പുഴയിൽ നിന്ന് മാറിനിൽക്കുകയാണ്. ജനജീവിതത്തിന് ഭീഷണിയായ നീർ നായ്ക്കളെ ഒഴിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.