കോഴിക്കോട് : സംസ്ഥാന സർക്കാറിന്‍റെ ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി വഴിയാത്രികർക്കായി വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതവുമായ ആധുനിക സജ്ജീകരണങ്ങളോടെ ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ടേക് എ ബ്രേക്ക്’ പദ്ധതിയിലൂടെ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്.
തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും, ദേശീയ സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമ കേന്ദ്രങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 34 ‘ടേക്ക് എ ബ്രേക്ക്’ ശൗചാലയ സമുച്ചയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. അതിൽ ഒട്ടുമിക്കവയും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് മാസങ്ങളായി. എന്നാൽ, മാവൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം കെട്ടിട നിർമ്മാണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ട് മാസങ്ങളായെങ്കിലും ഇനിയും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ല.
സ്ഥല സൗകര്യമനുസരിച്ച് വിശ്രമകേന്ദ്രങ്ങളില്‍ ശുചിമുറികള്‍ക്കു പുറമേ ശിശു സൗഹൃദ മുലയൂട്ടല്‍ മുറികള്‍, ഡ്രസിങ് റൂമുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് കിയോസ്‌കുകള്‍, ലഘു ഭക്ഷണ കൗണ്ടറുകള്‍ എന്നിവയുമാണ് സംസ്ഥാന സർക്കാർ രൂപകൽപന ചെയ്തിട്ടുള്ളത്. ഹരിത കേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മാവൂരിലെ പൊൻപറക്കുന്നിന് സമീപത്ത് റോഡരികിൽ നിർമ്മിച്ചിട്ടുള്ള ഈ വിശ്രമ കേന്ദ്രത്തിന് ചുറ്റും കാടുമൂടിയ അവസ്ഥയാണുള്ളത്. മാത്രമല്ല ഈ കെട്ടിടത്തിന്റെ പിൻവശം മദ്യപാനികൾ ഉൾപ്പെടെയുള്ളവർ കയ്യടക്കിയ അവസ്ഥയാണ്.
അതേസമയം പിഡബ്ലിയുഡി ഇലക്ട്രിക്കൽ സെക്ഷനാണ് ഇക്ട്രിക്കൽ വർക്കിന്റെ പ്രവൃത്തി പൂർത്തീകരിക്കേണ്ടതെന്നും അതിനായി അടക്കേണ്ട തുക ട്രഷറി വഴി അടക്കുന്നതിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വൈകിയതെന്നും എത്രയും പെട്ടന്ന് പ്രവൃത്തി പൂർത്തീകരിച്ചു പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നുമാണ് മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
നിത്യവും നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന പ്രധാന പാതയ്ക്ക് സമീപമായി ചെറൂപ്പ പൊൻപറകുന്നിന് സമീപത്താണ് ‘ടേക്ക് എ ബ്രേക്ക്’ നിർമ്മിച്ചിരിക്കുന്നത്. നിരവധി യാത്രക്കാർക്ക് ഉപകാരമാവേണ്ട പ്രസ്തുത സ്ഥാപനം സാങ്കേതികത്വത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഒഴിയാതെ എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാനുള്ള നടപടി ഗ്രാമപഞ്ചായത്ത് അധികൃതരിൽ നിന്നുമുണ്ടാവണമെന്ന് നാട്ടുകാരും യാത്രികരും ഒരുപോലെ ആവശ്യപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.