കരിപ്പൂർ: യാത്രക്കാരുടെ ബാഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി ആവർത്തിക്കുന്നു. നഷ്ടമാകുന്നത് എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്ത രണ്ട് യാത്രക്കാർക്ക് പണവും സ്വർണവും നഷ്ടപ്പെട്ടിരുന്നു. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
സമാനമായ പരാതികൾ ഇടയ്ക്കിടെ ലഭിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ദൃശ്യങ്ങളിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ കരിപ്പൂരിലേക്ക് വന്ന മമ്പാട് സ്വദേശിയുടെ രണ്ട് പവൻ സ്വർണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
പിറ്റേന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ഉംറ തീർഥാടനത്തിന് പുറപ്പെട്ട നാദാപുരം സ്വദേശിയുടെ ബാഗേജിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. പഴ്സിൽ സൂക്ഷിച്ചിരുന്ന 1000 ഖത്തർ റിയാൽ, 5000 സൗദി റിയാൽ, 750 യുഎസ് ഡോളർ, ഒമാൻ കറൻസി, യുഎഇ ദിർഹം, ഖത്തർ ഐഡി കാർഡ്, ഖത്തർ ഡ്രൈവിങ് ലൈസൻസ് എന്നിവയും നഷ്ടപ്പെട്ടു.
പഴ്സും ബാഗേജിലായിരുന്നു സൂക്ഷിച്ചത്. ജിദ്ദ വിമാനത്താവളത്തിൽ പരാതിപ്പെട്ടപ്പോൾ കരിപ്പൂരിലും വിമാനക്കമ്പനിയിലും പരാതി നൽകാൻ നിർദേശിച്ചതായി മകൻ പി. അജ്മൽ പറഞ്ഞു. തുടർന്ന് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല.
വിമാനക്കമ്പനിയുമായി വിഷയം ഉന്നയിച്ചിട്ടും പ്രതികരണം നല്ല രീതിയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാതികൾ ഒഴിവാക്കാൻ വിമാനത്താവളത്തിൽ എല്ലായിടത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ പ്രതികരണം.
പോലീസ് പറയുന്നത്, പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകൾ പരിശോധിക്കാറുണ്ടെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാറില്ല. കരിപ്പൂരിലും മറ്റ് വിമാനത്താവളങ്ങളിലും ബാഗേജുകൾ ടെർമിനലുകളിൽ പ്രവേശിക്കുന്നത് മുതൽ ക്യാമറ നിരീക്ഷണം ആരംഭിക്കും. വിമാനങ്ങളിൽ ബാഗേജ് കയറ്റുമ്പോഴും ഇറക്കുമ്പോഴും ക്യാമറ പരിധിയിൽ വരുന്നില്ല. ഈ സമയങ്ങളിലാകാം മോഷണം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.