കോഴിക്കോട് / മുക്കം: കാരശ്ശേരി പഞ്ചായത്തിലെ 3, 9, 10, 11 വാർഡുകൾ മഞ്ഞപ്പിത്ത ഭീഷണിയിൽ. മലാംകുന്ന്, മൈസൂര്‍മല, ആനയാംകുന്ന്, മുരിങ്ങംപുറായി, കാരമൂല ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടർന്നത്.
ഈ ഭാഗങ്ങളിൽ 40 ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ടുണ്ട്. രോഗം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സർവേ പൂർത്തിയായിട്ടില്ല. കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സർവേ പൂർത്തിയാക്കണം. മൂന്നാം വാർഡിൽ ഇന്നലെ രണ്ടുപേർക്ക് രോഗം ബാധിച്ചു. രോഗബാധിതരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തിയ രോഗികൾ വീട്ടിൽ തന്നെ കഴിയുകയാണ്.
രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുദിവസം മുമ്പാണ് ഈ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയത്. പിന്നീട് അത് വ്യാപിച്ചു. രോഗം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക യോഗങ്ങൾ ചേർന്ന് ആർആർടി രൂപീകരിച്ച് വീടുകളിൽ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി.
കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഹോട്ടലുകൾ, കൂൾബാറുകൾ തുടങ്ങിയ ഭക്ഷണശാലകളിൽ പരിശോധന നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് ടോമി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സ്‌കൂളുകളും വീടുകളും സംഘം സന്ദർശിച്ചു. സ്‌കൂൾ കിണറ്റിൽ നിന്ന് രണ്ടാമത്തെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രോഗം നിയന്ത്രണവിധേയമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ അരുൺലാൽ പറഞ്ഞു. ആളുകൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.