കോഴിക്കോട്: നന്ദിനി മിൽമയുടെ തോട്ടത്തിൽ മേയാനുറച്ചു. പാലുൽപ്പന്നങ്ങൾ കേരളത്തിൽ നേരിട്ട് വിൽക്കാനുള്ള കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (കെഎംഎഫ്) തീരുമാനത്തിൽ മിൽമ ശക്തമായി പ്രതിഷേധിച്ചു. മിൽമയുടെ പാൽ വിപണി ലക്ഷ്യമിട്ട് കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ കേരളത്തിൽ ഔട്ട്ലെറ്റുകൾ ആരംഭിച്ചതാണ് മിൽമയെ ചൊടിപ്പിച്ചത്.
കെഎംഎഫ് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയില്ലെങ്കിൽ മിൽമ ദേശീയ ക്ഷീര വികസന ബോർഡിന് പരാതി നൽകുകയും കർണാടകയിൽ നിന്നുള്ള പാൽ സംഭരണം പുനഃപരിശോധിക്കുകയും ചെയ്യും. ‘മിൽമ’ വിപണിയിലേക്കുള്ള നന്ദിനിയുടെ കടന്നുകയറ്റം ദക്ഷിണേന്ത്യയിലെ രണ്ട് ക്ഷീര സഹകരണ സംഘങ്ങൾ തമ്മിലുള്ള കോര്ക്കുന്നതിന് നയിച്ചിരിക്കുകയാണ്.
നന്ദിനി എന്ന പേരിലാണ് കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാൽ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്. നന്ദിനി പാലും ഉൽപന്നങ്ങളും മിൽമയെക്കാൾ 2 രൂപ മുതൽ 7 രൂപ വരെ കുറച്ചാണ് വിൽക്കുന്നത്. കര്ണാടക സര്ക്കാര് നന്ദിനിക്ക് 6 രൂപ വരെ ഇൻസെന്റീവ് കൊടുക്കുന്നുണ്ട്.
പാലുൽപ്പാദനം കുറഞ്ഞ സമയങ്ങളിൽ കേരളത്തിൽ പാൽ ക്ഷാമം ഒഴിവാക്കാൻ മിൽമ നന്ദിനിയിൽ നിന്ന് 200,000 ലിറ്റർ പാൽ വരെ വാങ്ങാറുണ്ട്. നന്ദിനി നേരിട്ട് കേരളത്തിൽ വിൽപ്പന ആരംഭിക്കുന്നത് സ്വന്തം പ്രധാന ഗുണഭോക്താവായ മിൽമയുടെ വിൽപ്പന അട്ടിമറിക്കുമെന്നാണ് ആരോപണം. നന്ദിനിയുടെ വിൽപ്പന കേരളത്തിലെ ക്ഷീരകർഷകരെ ബാധിക്കുമെന്നും മിൽമ ചൂണ്ടിക്കാട്ടുന്നു. സഹകരണത്തിന്റെ തത്വങ്ങൾക്കും അടിസ്ഥാന മൂല്യങ്ങൾക്കും എതിരായി ഒരു സംസ്ഥാനത്തിന്റെ സഹകരണ പ്രസ്ഥാനം മറ്റൊരു സംസ്ഥാനത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊച്ചി, മഞ്ചേരി, തിരൂർ, പന്തളം എന്നിവിടങ്ങളിലാണ് നന്ദിനി ഔട്ട്ലെറ്റുകൾ തുറന്നത്. കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ നന്ദിനി ഉൽപ്പന്നങ്ങൾ എത്തിയിട്ടുണ്ട്. കേരളത്തിൽ വിൽപ്പന തുടങ്ങാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആറുമാസം മുമ്പ് മിൽമ ഫെഡറേഷൻ കർണാടക ഫെഡറേഷന് കത്തയച്ചിരുന്നു. അത് അവഗണിച്ചാണു നന്ദിനി ഔട്ലെറ്റുകള് തുറന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.