തിരുവനന്തപുരം: കേരളം കടുത്ത ചൂടിൽ വലയുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്തനിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച ഹീറ്റ് ഇൻഡക്‌സ് ഭൂപടത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. തീരദേശ സംസ്ഥാനമായതിനാൽ കേരളത്തിൽ അന്തരീക്ഷ ആർദ്രത പൊതുവെ ഉയർന്നതാണ്. ഇനി മുതൽ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും കടുത്ത ചൂടാണ്. രണ്ട് ജില്ലകളിലും മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസാണ്. സൂര്യതാപം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഇത് അതീവ ജാഗ്രതാ ഘട്ടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നത് 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്‌സ് 40നും 45നും ഇടയിലാണ്. ഇടുക്കിയില്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് 29ല്‍ താഴെ താപനില. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്ബോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂടിന് താല്‍ക്കാലിക ശമനമെന്നോണം സംസ്ഥാനത്ത് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.