കോഴിക്കോട്: ബന്ധുക്കളെ കാണാനാകാതെ വിഷമിച്ച തമിഴ്‌നാട് സ്വദേശിയായ വയോധികന് സഹായഹസ്തവുമായി കോഴിക്കോട് ജില്ലാ കളക്ടർ. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടർ എ. ഗീത ഇടപെട്ട് ബന്ധുക്കളുടെ അരികിലെത്തിച്ചത്. ഊട്ടിയിൽ നിന്നും കുടുംബസമേതം കോഴിക്കോട് എത്തിയതായിരുന്നു ഇസ്മയിൽ. ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ വഴിതെറ്റി കല്ലായിപ്പുഴയുടെ അരികിലെത്തുകയായിരുന്നു.
ഇയാളെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പാരാതിയും നൽകി. വോക്കി ടോക്കി വഴി കളക്ടർക്കും ഈ സന്ദേശം ലഭിച്ചിരുന്നു. ഈ സമയം പന്നിയങ്കരയിൽ സ്ഥലം സന്ദർശനത്തിന് പോകുന്നതിനിടെ കല്ലായി പാലത്തിന് സമീപം വയോധികൻ നിൽക്കുന്നത് കലക്ടറുടെ ശ്രദ്ധയിൽ പെട്ടു. പോലീസ് നൽകിയ സന്ദേശത്തിൽ ആളുമായി സാമ്യമുള്ള ആളെയാണ് കണ്ടതെന്ന് മനസിലാക്കിയ കളക്ടർ വാഹനം നിർത്തി വൃദ്ധനോട് കാര്യം തിരക്കി.
മലയാളം അറിയാത്ത വൃദ്ധനോട് കലക്ടർ തമിഴിലാണ് ചോദിച്ചു മനസ്സിലാക്കിയത്. പ്രദേശം പരിചയമില്ലെന്നും വഴിയറിയാതെ നിൽക്കുകയാണെന്നും ഇസ്മയിൽ കലക്ടറെ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കളെ അരികിലെത്തിക്കുമെന്നും കലക്ടർ അറിയിച്ചു. പോലീസുമായി ബന്ധപ്പെട്ട് ഇസ്മയിലിനെ ബന്ധുക്കളുടെ അടുത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷമാണ് കളക്ടർ മടങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.