മുക്കം: വിദേശത്തേക്ക് പോയ കൗൺസിലർമാർക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ മുക്കം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. 13 കൗൺസിലർമാർക്ക് പരിക്കേറ്റു.
വിദേശത്തേക്ക് പോയ ഏഴാം വാർഡ് കൗൺസിലർ അനിതകുമാരിയുടെ അവധി അപേക്ഷയുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഭരണപക്ഷത്ത് ആറ് കൗൺസിലർമാരും പ്രതിപക്ഷത്ത് നിന്ന് ഏഴ് കൗൺസിലർമാരുമാണ് മുക്കം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയത്.
കൗൺസിലറുടെ ലെറ്റർഹെഡിൽ ഭരണസമിതി വ്യാജ അവധി അപേക്ഷയുണ്ടാക്കി യോഗത്തിൽ വെച്ചുവെന്ന് യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെ നഗരസഭ ചെയര്മാൻ പി.ടി. ബാബു യോഗം അവസാനിപ്പിച്ച് പോകാൻ തുനിഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. യോഗം അവസാനിപ്പിക്കാൻ പറ്റില്ലെന്നുപറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാനെ തടഞ്ഞു. ഇതോടെ പരസ്പരം പോര്‍വിളിയിലും ഏറ്റുമുട്ടലിനും ഇടയാക്കി.
അവധി അപേക്ഷ വ്യാജമായി ഭരണപക്ഷം തയാറാക്കിയതാണെന്ന് സംശയമുണ്ടെന്നുപറഞ്ഞ് പ്രതിപക്ഷത്തെ 17 കൗണ്‍സിലര്‍മാര്‍ ഒന്നിച്ചെതിര്‍ത്തതോടെ 33 അംഗ കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലെന്ന് കണ്ട ചെയര്മാൻ ദൃതിയില്‍ യോഗ നടപടികള്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോവാൻ ശ്രമിക്കുകയായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്ത തങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നുമാണ് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്.
എന്നാല്‍, ചട്ടപ്രകാരം യോഗം അവസാനിപ്പിച്ച് പുറത്തുപോകുന്ന ചെയര്‍മാനെ യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ച് ആക്രമിക്കുകയും യോഗ ഹാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. പ്രശ്നങ്ങള്‍ക്കിടയില്‍ ചെയര്മാൻ യോഗം അവസാനിപ്പിച്ച് പോയെങ്കിലും പ്രതിപക്ഷ കക്ഷികളിലെ 17 അംഗങ്ങള്‍ സ്ഥിരം സമിതി ചെയര്പേഴ്സൻ കെ.കെ. റുബീനയുടെ അധ്യക്ഷതയില്‍ യോഗനടപടികളുമായി മുന്നോട്ടുപോയി.
സംഘര്‍ഷത്തില്‍ പരിക്കേറ്റ നഗരസഭ ചെയര്മാൻ പി.ടി. ബാബു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ അബ്ദുല്‍ മജീദ്, സി.പി.എം കൗണ്‍സിലര്‍മാരായ നൗഫല്‍ മല്ലശ്ശേരി, എം.വി. രജനി, വസന്ത കുമാരി, കെ. ബിന്ദു, യു.ഡി.എഫ് കൗണ്‍സിലര്‍മാരായ വേണു കല്ലുരുട്ടി, എം.കെ. യാസര്‍, വടക്കയില്‍ കൃഷ്ണൻ, ഗഫൂര്‍ കല്ലുരുട്ടി, റംല ഗഫൂര്‍, ബിന്നി മനോജ്, കെ.കെ. റുബീന എന്നിവര്‍ മുക്കം സി.എച്ച്.സിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും യു.ഡി.എഫ് പ്രവര്‍ത്തകരും മുക്കം അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.