നാദാപുരം: വയനാട് വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വനമേഖലയോട് ചേർന്ന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. പോലീസും തണ്ടർബോൾട്ടും സ്പെഷ്യൽ ഓപ്പറേഷൻ ടീമും ഈ മേഖലകളിൽ പരിശോധന നടത്തുന്നുണ്ട്. വളയം, കുറ്റ്യാടി, തൊട്ടില്‍പാലം, കൂരാച്ചുണ്ട്, പെരുവണ്ണാമുഴി, താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണവം, വയനാട്, പേര്യ വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കിയത്. ഈ സ്റ്റേഷനുകൾക്ക് രാത്രികാലങ്ങളിൽ കൂടുതൽ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലയോര മേഖലയിലെ ടൗണുകളിൽ മഫ്തിയിലടക്കം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വയനാട് വനമേഖലയിൽ മാവോയിസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കർശനമാക്കിയതോടെ ജില്ലയിലേക്ക് മാവോയിസ്റ്റുകൾ കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇപ്പോൾ പരിശോധന.
2013, 2014, 2016 വർഷങ്ങളിൽ വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ മലയോരത്ത് രൂപേഷ് ഉൾപ്പെടെയുള്ള മാവോവാദികളുടെ സാന്നിധ്യത്തിന് കേസെടുത്തിരുന്നു. 2022, 2023 വർഷങ്ങളിലായി തൊട്ടിൽപാലം സ്റ്റേഷനിലെ പശുക്കടവ് പ്രദേശങ്ങളിൽ മൂന്ന് തവണ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു.
നേരത്തെ ജില്ലയിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തണ്ടർബോൾട്ട് സേനയ്ക്കൊപ്പം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാരെയും പ്രത്യേക പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രത്യേക പരിശോധനക്ക് പൊലീസ് സ്റ്റേഷനുകളില്‍നിന്നും പൊലീസുകാരെ നിയമിച്ചത് സ്റ്റേഷനുകളിലെ അംഗബലം കുറക്കാനിടയാക്കിയത് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.