ആലപ്പുഴ: വേമ്പനാട്ട് കായലിൽ ആറ് വർഷത്തിനുള്ളിൽ 300 ടണ്ണുണ്ടായിരുന്ന ആറ്റുകൊഞ്ചിന്റെ ലഭ്യത 100 ടണ്ണായി കുറഞ്ഞതായി വേമ്പനാട്ട് ഫിഷ് ഹണ്ട് സർവേയിൽ കണ്ടെത്തി. കായലിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെ തിരഞ്ഞെടുത്ത 5 സ്ഥലങ്ങളിൽ മൂന്ന് ബോട്ടുകളിലായി സന്നദ്ധപ്രവർത്തകരും ഗവേഷകരും ഉൾപ്പെടെ 120-ലധികം അംഗങ്ങളുടെ സംഘം ആണ് സർവേ നടത്തിയത്. 2017ലെ ഭൗമശാസ്ത്ര പഠനത്തിലും കൊഞ്ചിന്റെ അളവ് കുറഞ്ഞെന്ന് കണ്ടെത്തിയിരുന്നു.
തണ്ണീർമുക്കം ബണ്ട് കടന്ന് ഓരുവെള്ളം എത്താത്തതിനാൽ ആറ്റുകൊഞ്ച് മുട്ട വിരിയിക്കൽ പ്രക്രിയ നടക്കാത്തത് ലഭ്യത കുറഞ്ഞു. ബണ്ട് വന്നതോടെ കായലിലെ മത്സ്യ വൈവിധ്യവും ഇല്ലാതായി. കായലിലെ തെക്കൻ പ്രദേശങ്ങളിൽ 41 ഇനം ചിറകു മത്സ്യങ്ങളും 9 ഇനം തോടു മത്സ്യങ്ങളുമാണു കണ്ടെത്തിയത്. കഴിഞ്ഞ വർഷം 48 ഇനം ചിറക് മത്സ്യങ്ങളായിരുന്നു ലഭിച്ചത്.
- കൊഞ്ച് കുറയാൻ കാരണം:
- കായലിൽ ഉപ്പുരസം മൂന്നിരട്ടിയായി
- വേമ്പനാട് അഞ്ച് നദികളുടെ കുപ്പത്തൊട്ടി
- വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞു. കീടനാശിനി സാന്നിദ്ധ്യം
- പോള നിറയുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നം
- കോളീഫോം ബാക്ടീരിയയുടെ അളവ് വർദ്ധിച്ചത്
- ഹൗസ് ബോട്ട്, റിസോർട്ടുകളുടെ അശാസ്ത്രീയ മാലിന്യ സംസ്കരണം
- ഓക്സിജനും കുറഞ്ഞുകായൽ വെള്ളത്തിൽ ഓക്‌സിജന്റെ അളവ് 4-5 പാർട്‌സ് പെർ മില്യൺ വേണ്ടിടത്ത് 2- 4വരയേയുള്ളൂ.
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സഹായത്തോടെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റ് (ഏട്രീ), കമ്മ്യൂണിറ്റി എൻവയോൺമെന്റൽ റിസോഴ്‌സ് സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് ഫിഷ് കൗണ്ട് നടത്തിയത്. ഫിഷ് കൗണ്ട് സമാപന ചടങ്ങ് ഏട്രീ സീനിയർ ഫെലോ ഡോ.പ്രിയദർശൻ ധർമരാജൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഓറിയന്റേഷൻ ക്ലാസ് കുഫോസ് മുൻ ഡയറക്ടർ ഓഫ് റിസർച് റിട്ട. കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.