സെലിബ്രിറ്റികൾ ഉൾപ്പെടെ മിക്ക ആളുകൾക്കും അവരുടെ അവധിക്കാലം ആസ്വദിക്കാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഗോവയിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കായി ഒരു മിനി ഗോവയും നമ്മുടെ കേരളത്തിലുണ്ട്. കോഴിക്കോട് പയോളിയിലെ കൊളാവിപാലം ബീച്ച് മിനി ഗോവ എന്നാണ് അറിയപ്പെടുന്നത്.
പയോളി ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ബീച്ചിലെത്താം. മെയിൻ റോഡിൽ നിന്ന് ചെടികളും മരങ്ങളും നിറഞ്ഞ നടപ്പാതകൾ താണ്ടി വേണം ബീച്ചിലെത്താൻ. ഗോവ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന പ്രകൃതിദൃശ്യങ്ങളുടെ ഒരു ചെറിയ പതിപ്പ് ഇവിടെ കാണാം. അതുകൊണ്ടായിരിക്കാം കൊളാവിപ്പാലം ബീച്ചിന് മിനി ഗോവ എന്ന പേര് ലഭിച്ചത്. കുഞ്ഞാലി മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്ന കോട്ടക്കടപ്പുറം ബീച്ച് കടന്നാണ് മിനി ഗോവയിലെത്തുന്നത്. കോട്ടക്കടപ്പുറം കടലിന്റെ അവസാനത്തിൽ പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാണാം. പോർച്ചുഗീസുകാരും സാമൂതിരികളും തമ്മിലുള്ള നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച പാറക്കൂട്ടമാണ് വെള്ളിയാങ്കല്ല്.
കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശം കടന്നാൽ തുറസായി കാണപ്പെടുന്ന കൊളാവി പാലം ബീച്ചിലേക്കാണ് എത്തുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും തെങ്ങിന്‍തോപ്പ്. സ്വർണ്ണ മണൽ കടൽത്തീരവും നീലാകാശവും. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾ കൊളാവി പാലം ബീച്ചിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുട്ടയിടാൻ കടലാമകൾ ഇവിടെ ധാരാളമായി എത്താറുണ്ട്. കേരളത്തിന്റെ മഞ്ഞനദി എന്നറിയപ്പെടുന്ന കുറ്റ്യാടിപ്പുഴ ഒഴുകി കടലിനൊപ്പം ഇവിടെ ഒരു അഴിമുഖം രൂപപ്പെടുന്നു. കടലിന്റെ എതിർവശത്തേക്ക് നോക്കിയാൽ വടകര മണൽത്തിട്ട കാണാം. കോഴിക്കോടുള്ള മറ്റ് ബീച്ചുകളോളം സുരക്ഷിതമല്ല ഇത്. കരയിലേക്ക് വരുന്ന തിരമാല ഒരു നിശ്ചിത പോയിന്റിൽ എത്തുമ്പോൾ, ഒന്ന് വട്ടംത്തിരിയും. മുൻ പരിചയം ഇല്ലാത്തവർ ഇവിടെ വന്നാൽ അടിതെറ്റിവീഴുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കുട്ടികളുമായി വരുമ്ബോള്‍ ഒന്ന് കരുതുന്നത് നല്ലതാണ്.
ഉദയവും അസ്തമയവും കാണാന്‍ പറ്റിയ സ്ഥലമാണെന്നതൊക്കെ ശരിതന്നെ. അസ്തമയം കാണാന്‍ വരുന്നവര്‍ അധികം വൈകിക്കാതെ വന്ന് കണ്ടുപോവുന്നതായിരിക്കും നല്ലത്. ഒന്നാമത്തെ കാരണം കടല്‍ത്തീരത്ത് പേരിനുപോലും തെരുവുവിളക്കുകളില്ല. ഭക്ഷണമോ വെള്ളമോ വേണമെങ്കില്‍ കോട്ടക്കടപ്പുറത്ത് പോകണം. സുരക്ഷാ സംവിധാനമൊന്നുമില്ലാത്തതുകൊണ്ട് കുട്ടികളുമായി വരുന്നവര്‍ അവരെ മുറുകെ പിടിച്ച് ഒപ്പം തന്നെയുണ്ടാവണം. കണ്ടല്‍ക്കാടിന്റെ പരിസരത്ത് പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുതന്നെയാണ് പ്രകൃതിയോടും ഇത്തരം കേന്ദ്രങ്ങളോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആരാധനയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.