കോഴിക്കോട്: എഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ നാലുചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കൂടുതൽ പേർ പിടിവീണു. നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ വാഹനം ഓടിക്കുന്നവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
വാഹനത്തിലെ എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം. കുട്ടികള്‍ക്കായി ചൈല്‍ഡ് റെസ്‌ട്രെന്റ് സിസ്റ്റം ഘടിപ്പിച്ച സീറ്റ് തയ്യാറാക്കുകയും വേണം. ആദ്യ ദിവസമായ തിങ്കളാഴ്ച 248 നിയമലംഘനങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഇതിൽ 144 എണ്ണം സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് കാരണം. രണ്ടാം ദിവസം 517 നിയമലംഘനങ്ങൾ നടന്നതിൽ 211 എണ്ണവും സഹയാത്രികര്‍ സീറ്റ് ബെൽറ്റ് ധരിക്കാത്തതു മൂലമാണ്. എന്നാൽ വ്യാഴാഴ്ച നിയമലംഘനങ്ങളുടെ എണ്ണം 113 ആയി കുറഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയാണ് പിഴ. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയാണ് മറ്റ് നിയമലംഘനങ്ങൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.