കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം എടപ്പാള്‍ വട്ടക്കുളം കാവുമ്പ്ര സ്വദേശി അശ്വതി വാരിയരെയാണ് കോയമ്പത്തൂരില്‍നിന്ന് മുക്കം പോലീസ് പിടികൂടിയത്. കേസിലെ മറ്റു മൂന്നു പ്രതികളായ മുക്കം വല്ലത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരന് ഷിജിന്, എടപ്പാള്‍ സ്വദേശി ബാബുമോന് എന്നിവരെ കഴിഞ്ഞദിവസം മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മുക്കം, തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ പരാതികളുണ്ട്. അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. കോവിഡ് കാലമായതിനാല്‍ വര്‍ക് ഫ്രം ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നല്‍കിയത്. തുടക്കത്തില്‍ 35,000 രൂപവരെ പ്രതിഫലം നല്‍കിയിരുന്നു. ഇതോടെ തട്ടിപ്പുസംഘത്തിന്റെ കൈയില്‍ കോടികള്‍ വന്നതോടെ പ്രതിഫലം നല്‍കുന്നത് നിര്‍ത്തി പ്രതികള്‍ മുങ്ങുകയായിരുന്നു.റെയില്‍വേ ഉദ്യോഗസ്ഥ ആണെന്ന് പറഞ്ഞു അശ്വതി വാരിയരാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്. എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരന്. എസ്.സി. മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാള്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.കെ. കൃഷ്ണദാസിനൊപ്പം നില്ക്കുന്ന ഫോട്ടോ കാണിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.