കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്-കളന്തോട് റോഡ് വികസനം യാഥാർഥ്യമായപ്പോൾ നാട്ടുകാർ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ റോഡ് പണി തുടങ്ങുമ്പോൾ കുടിവെള്ളം മുടങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൂളിമാട് – കളന്തോട് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ കലുങ്ക് നിർമിക്കുന്നതിനായി കിള കീറിയതോടെയാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.
നിർമാണത്തിന്റെ ഭാഗമായി എൻസിപിസി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീക്കം ചെയ്തതാണ് കുടിവെള്ളം ലഭിക്കാത്തതിന് കാരണം. കൂളിമാട് മുതൽ പരതപ്പൊയില്‍ വരെയുള്ള അറുന്നൂറിലധികം കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിനായി മറ്റ് മാർഗങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. താത്തൂർ, പടിഞ്ഞാറെത്തൊടി, ചെമ്ബകോട്ടുമല, മാളികടം, എരിമല എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം.
ഭൂരിഭാഗം വീടുകളും എൻസിപിസി പദ്ധതിയുടെ കുടിവെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളായതിനാൽ വലിയ വില കൊടുത്ത് ലോറികളിലും മറ്റും കുടിവെള്ളം എത്തിക്കുന്നത് താങ്ങാവുന്നതിലും അധികമാണ്. റോഡ് നവീകരണം നടക്കുമ്പോൾ തന്നെ കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആയതിനാൽ എത്രയും വേഗം കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തി ബുദ്ധിമുട്ട് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.