തിരുവനന്തപുരം: എലത്തൂരിൽ തീവണ്ടി തീവെപ്പില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും (ഐബി) എലത്തൂർ തീപിടിത്തത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു.
അറസ്റ്റിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയതല്ല, എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. തീവണ്ടിയുടെ ഒരു ബോഗി പൂർണമായും കത്തിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇത് വൻ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി. കോഴിക്കോട് എലത്തൂരിൽ തീവണ്ടിക്ക് തീപിടിച്ച സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎയും പ്രാഥമിക അന്വേഷണം നടത്തി. ഇരു ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിൽ സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു.
ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാൻ കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനായി ഒട്ടേറെ സഹായം ലഭിച്ചുവെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പിന്നിൽ ആസൂത്രിത നടപടികളുണ്ട്. വലിയൊരു സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഷാരൂഖ് സൈഫിയുടെ ആശയപരമായ പ്രചോദനങ്ങൾക്ക് പിന്നിൽ ഒരു വലിയ ടീമും ഉണ്ട്. ഇത്തരത്തിലുള്ള പ്രചോദനം അവനെ ദൗത്യം ചെയ്യാൻ പ്രേരിപ്പിച്ചു. ദൗത്യത്തിനായി കേരളത്തെ തിരഞ്ഞെടുത്തതിനും ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് തിരഞ്ഞെടുത്തതിനും പിന്നിൽ വൻ ആസൂത്രണമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിക്കാനായിരുന്നു പദ്ധതി. മൂന്ന് കുപ്പി പെട്രോൾ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. എന്നാൽ ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടപ്പിലാക്കാൻ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇത്തരമൊരു ജോലി ചെയ്യാനുള്ള പരിശീലനത്തിന്റെ അഭാവമാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്.
മാസങ്ങളോളം വലിയൊരു സംഘമാണ് കാര്യങ്ങൾ ചെയ്യാൻ ഷാരൂഖിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമിക്കാനുള്ള പരിശീലനമൊന്നും നൽകിയിരുന്നില്ല. പദ്ധതി പുറത്തറിയുമെന്ന് കരുതിയതിനാലാണ് പരിശീലനം നല്‍കാതിരുന്നത്.
ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിൽ വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇതിന് കൃത്യമായ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളും കരുതുന്നു. അതേസമയം, കേസ് എൻഐഎയ്ക്ക് കൈമാറുന്ന കാര്യത്തിൽ കേരള പൊലീസോ സംസ്ഥാന സർക്കാരോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് തീവ്രവാദബന്ധം സ്ഥിരീകരിച്ച ശേഷം കേസ് വിടാമെന്നാണ് കേരള പോലീസ് തീരുമാനമെന്നാണ് സൂചന. എന്നാല്‍ കേസ് വിടാന്‍ വൈകുകയാണെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ഇതുവഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പ്പിച്ചുള്ള ഉത്തരവിറക്കാനും സാധ്യതയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.