മുക്കം: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വേനൽ കടുത്തതോടെ കർഷകർ പൊറുതിമുട്ടുന്നു. മഴയില്ലാത്തതിനാൽ പാടങ്ങൾ വരണ്ടതോടെ ഈ ചിങ്ങമാസത്തില്‍ മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് നനയ്ക്കുകയാണ് കർഷകർ. വേനൽ തുടരുകയും പുഴകളും തോടുകളും വറ്റിവരളുകയും ചെയ്താൽ വൻതുക മുതൽമുടക്കി കൃഷിയിറക്കിയ വിളകളുടെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് കർഷകർ. മഴ പ്രതീക്ഷിച്ച് പാടത്ത് വാഴ നട്ട കർഷകർ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വാഴ നനയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ എങ്ങും കാണാനാകുന്നത്.
മറ്റെല്ലാ വിളകളുടെയും സ്ഥിതി ഇതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മഴ ലഭിക്കാതെ പാടങ്ങൾ വരണ്ടുണങ്ങി കൃഷി നനയ്ക്കേണ്ട ഗതികേടിലാണ് കർഷകർ. ജലസേചനത്തിന് വെള്ളമില്ലാതായാൽ വൻതുക മുടക്കി നട്ടുവളർത്തിയ വിളകളുടെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ വർഷം 14 രൂപയ്ക്ക് വാങ്ങിയ വാഴക്കന്ന് ഈ വർഷം 17 രൂപയ്ക്കാണ് വാങ്ങിയത്.
മറ്റ് കാർഷിക ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത വരൾച്ചയും ചൂടും അനുഭവപ്പെട്ടാൽ വാഴക്കന്നുകള്‍ നശിക്കുകയും കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്യും. കഴിഞ്ഞ ഓണക്കാലത്ത് വിപണിയിൽ നല്ല വിലയുണ്ടായിട്ടും വാഴക്കുലയ്ക്ക് ഗുണം കർഷകർക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഇടനിലക്കാരുടെ വലിയ ഇടപെടലും സർക്കാർ ഏജൻസികളിലേക്ക് പോലും ഇടനിലക്കാരുടെ കടന്നുകയറ്റവുമാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു. അതിനാല്‍ കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച് കര്‍ഷകന് മതിയായ വില ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.