കോഴിക്കോട് : സ്കൂളിലെ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത ബാലുശ്ശേരി ഗവ. സ്കൂളിലെ അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബാലുശ്ശേരി എരമംഗലം ജി എൽ പി സ്കൂളിലെ അധ്യാപികരമായ സിൽജ ടീച്ചറും ധന്യ ടീച്ചറുമാണ് കിണറ്റിലിറങ്ങി വൃത്തിയാക്കിയത്. അഭിനന്ദനമർഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സ്കൂളിലെ കിണറ്റിലിറങ്ങി ചളിയും മണ്ണും നീക്കിയ എരമംഗലം കുന്നക്കൊടി ഗവ.എല്‍.പി സ്കൂളിലെ അധ്യാപികമാരായ സി.കെ. ധന്യക്കും വി. സില്‍ജക്കും സ്കൂള്‍ പ്രവേശനോത്സവ ദിവസമായ വ്യാഴാഴ്ച അഭിനന്ദന പ്രവാഹമായിരുന്നു. കെ.എം. സച്ചിൻ ദേവ് എം.എല്‍.എ സ്കൂളിലെത്തി ഇവരെ ആദരിച്ചു. ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഗീത ഇരുവര്‍ക്കും മധുരമിഠായികളുമായാണെത്തിയത്. ഡി.ഡി.ഇ മനോജ് കുമാര്‍ ഇരുവരെയും ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്ബിലാട്, വാര്‍ഡ് അംഗം മിനി എന്നിവരും അഭിനന്ദിക്കാനായി സ്കൂളിലെത്തി. കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ ഇരുവരുടെയും വീടുകളിലെത്തി പൊന്നാടയണിയിച്ചാദരിച്ചു. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയും കിണറ്റില്‍ നിന്നും ചളിയെടുക്കുന്ന ഫോട്ടോയും അടക്കമാണ് പോസ്റ്റ് ചെയ്തത്.
പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണർ വൃത്തിയാക്കാൻ അധ്യാപികർ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബുധനാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് കിണറ്റിൽ വെള്ളമില്ലെന്നത് അധ്യാപകർ ശ്രദ്ധിച്ചത്. കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന ചിന്ത വന്നതോടെയാണ് അധ്യാപികമാർ സന്നദ്ധരായത്.
മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
“ചില ത്യാഗങ്ങൾക്ക് ബദൽ ഇല്ല. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ ഞാൻ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാൻ വീടുകളിൽ എത്തിയത് മുതൽ സ്കൂൾ ശുചീകരണം വരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് അധ്യാപകർ ചെയ്യുന്നത്. സ്കൂൾ കിണറിലെ ചളി നീക്കാൻ ആളെ കിട്ടാത്ത സാഹചര്യത്തിൽ ബാലുശ്ശേരി എരമംഗലം ജി എൽ പി എസിലെ സിൽജ ടീച്ചറും ധന്യ ടീച്ചറും മറ്റൊന്നും ആലോചിച്ചില്ല. അവർ കിണറിൽ ഇറങ്ങി ശുചീകരിച്ചു. സേവന പ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയാണിത്.
നന്ദി അധ്യാപകരെ നന്ദി..
സ്നേഹം “.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.